
ഹാംബർഗ് റെയിൽവേ സ്റ്റേഷനിൽ കത്തിയാക്രമണം
ബെർലിൻ: ജർമനിയിൽ ഹാംബർഗിലെ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ അപ്രതീക്ഷിതമായി ഉണ്ടായ കത്തിയാക്രമണത്തിൽ 12 പേർക്കു പരിക്കേറ്റു. 39 വയസുള്ള സ്ത്രീ അറസ്റ്റിലായി. ആക്രമണത്തിന് ഇരയായവരിൽ ആറു പേരുടെ നില അതീവ ഗുരുതരമാണ്. മൂന്നു പേരുടെ നില ഗുരുതരവും ആറു പേർക്ക് നിസാര പരിക്കുമാണ് ഉള്ളതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രാദേശിക സമയം വൈകിട്ട് ആറു മണിയോടെയായിരുന്നു ആക്രമണം.
യാതൊരു പ്രകോപനവുമില്ലാതെ ഹാംബർഗ് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ആളുകളെ ഓടിച്ചിട്ട് തുടർച്ചയായി കുത്തുകയായിരുന്നു യുവതി. എന്നാൽ, പൊലീസ് എത്തിയപ്പോൾ യാതൊരു എതിർപ്പുമില്ലാതെ കത്തി താഴെയിട്ട് അവർ കീഴടങ്ങി.
ഇതെല്ലാം കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നതായി ഔദ്യോഗിക കേന്ദ്രങ്ങൾ സംശയം പ്രകടിപ്പിച്ചു. തുടർച്ചയായി ഉണ്ടായ തീവ്രവാദി ആക്രമണങ്ങളെ തുടർന്ന് ജർമനി കടുത്ത ജാഗ്രതയിലാണ്. ഈ സാഹചര്യത്തിൽ തീവ്രവാദികൾ അന്യ മതസ്ഥരെ ഉപയോഗിച്ചു നടത്തുന്ന ആക്രമണമാണോ ഇതെന്നും പൊലീസ് സംശയിക്കുന്നു. ആക്രമണത്തെ തുടർന്ന് നാലു ട്രാക്കുകൾ അടച്ചെന്നും ദീർഘ ദൂര ട്രെയിനുകൾ വൈകിയെന്നും അധികൃതർ അറിയിച്ചു.