
കുടുംബത്തിന് അടിസ്ഥാനം പുരുഷനും സ്ത്രീയും തമ്മിലുള്ള ഐക്യം പോപ്പ് ലിയോ
വത്തിക്കാൻ സിറ്റി: കുടുംബം ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള സുസ്ഥിരമായ ഐക്യത്തിൽ സ്ഥാപിതമാണെന്നും, ജനിക്കാത്തവരും പ്രായമായവരും ദൈവത്തിന്‍റെ സൃഷ്ടികളായി മാന്യത ആസ്വദിക്കുന്നു എന്നും ലിയോ പതിനാലാമൻ പാപ്പ. തന്‍റെ പൊന്തിഫിക്കേറ്റിന്‍റെ തുടക്കത്തിൽ തന്നെ വിവാഹത്തെയും ഗർഭഛിദ്രത്തെയും സ്വവർഗ ബന്ധങ്ങളെയും കുറിച്ചുള്ള വ്യക്തമായ കത്തോലിക്കാ പഠിപ്പിക്കൽ വ്യക്തമാക്കുകയായിരുന്നു വലിയ ഇടയൻ ഇതിലൂടെ.
"എല്ലാ വ്യക്തികളുടെയും, പ്രത്യേകിച്ച് ഏറ്റവും ദുർബലരും ബലഹീനരുമായ, ജനിക്കാത്തവർ മുതൽ പ്രായമായവർ വരെ, രോഗികൾ മുതൽ തൊഴിൽരഹിതർ വരെ, പൗരന്മാർ, കുടിയേറ്റക്കാർ എന്നിങ്ങനെ എല്ലാവരുടെയും അന്തസിനെ ബഹുമാനിക്കാൻ ശ്രമിക്കുന്നതിൽ നിന്ന് ആരും ഒഴിവാക്കപ്പെടുന്നില്ല'', അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര നിയമപ്രകാരം പരിശുദ്ധ സിംഹാസനം ഒരു പരമാധികാര രാഷ്ട്രമാണ്. 180ലധികം രാജ്യങ്ങളുമായി നയതന്ത്ര ബന്ധമുണ്ട്. ഐക്യരാഷ്ട്ര സഭയിൽ നിരീക്ഷക പദവിയുണ്ട്.
അഗസ്റ്റീനിയൻ സന്യാസ സഭാംഗമായ ലിയോ പാപ്പ മേയ് എട്ടിനു തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ ലോഗിയയിൽ ആദ്യം വിശ്വാസികളോടു സംസാരിച്ചതു മുതൽ സമാധാനമാണ് തന്‍റെ ലക്ഷ്യം എന്ന് മാർപ്പാപ്പ തന്‍റെ പ്രസ്താവനകളിൽ തുടർച്ചയായി പറയുന്നുണ്ട്.
സമാധാനം എന്നത് സംഘർഷത്തിന്‍റെ അഭാവം മാത്രമല്ല, ആയുധങ്ങളുടെ ഉത്പാദനം അവസാനിപ്പിക്കുന്നതു മുതൽ വാക്കുകൾ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുന്നതു വരെ പ്രവർത്തിക്കേണ്ട ഒരു സമ്മാനമാണെന്നും ആയുധങ്ങൾക്കു മാത്രമല്ല, വാക്കുകൾക്കും മുറിവേൽപിക്കാനും കൊല്ലാനും പോലും കഴിയുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.