
ലൂയിസ് പ്രെവോസ്റ്റും ഭാര്യ ഡെബോറയും ട്രംപിനോടും ജെ.ഡിവാൻസിനോടുമൊപ്പം ഓവൽ ഓഫീസിൽ
വാഷിങ്ടൺ ഡിസി: ലിയോ പതിനാലാമൻ മാർപാപ്പയുടെ സഹോദരൻ ലൂയിസ് പ്രെവോസ്റ്റിനും ഭാര്യ ഡെബോറയ്ക്കും വൈറ്റ് ഹൗസിൽ ഊഷ്മള സ്വീകരണം നൽകി. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ക്ഷണപ്രകാരമാണ് ഇരുവരും വൈറ്റ് ഹൗസിൽ എത്തിയത്.
ഓവൽ ഓഫീസിൽ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസുമായും ലൂയിസും ഭാര്യ ഡെബോറയും കൂടിക്കാഴ്ച നടത്തി. അടുത്തിടെ വാൻസ് വത്തിക്കാനിലെത്തി പോപ്പിനെ സന്ദർശിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ട്രംപിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച വ്യക്തിയാണ് ഫ്ലോറിഡക്കാരനായ ലൂയിസ്.
മേക്ക് അമെരിക്ക ഗ്രേറ്റ് എഗെയ്നിന് (മാഗ) കനത്ത പിന്തുണ നൽകിയും ഇലോൺ മസ്കിന്‍റെ പരിഷ്കാരങ്ങളെ പ്രശംസിച്ചും എതിരാളികളെ ശക്തമായി വിമർശിച്ചുമുള്ള ലൂയിസിന്‍റെ പോസ്റ്റുകൾ ശ്രദ്ധേയമായിരുന്നു.
പോപ്പിന്‍റെ സഹോദരൻ തന്‍റെ അനുഭാവിയാണെന്ന് അറിഞ്ഞതോടെ നേരിട്ടു കാണാനും ആലിംഗനം ചെയ്യാനും ആഗ്രഹിച്ചതിനെ തുടർന്നാണ് ട്രംപ് ലൂയിസ് പ്രൊവോസ്റ്റിനെ വൈറ്റ് ഹൗസിലേയ്ക്ക് ക്ഷണിച്ചത്.