

Us govt shutdown, flights cancelled
വാഷിംഗ്ടൺ: അമെരിക്കയിലെ അടച്ചുപൂട്ടൽ പ്രതിസന്ധി വ്യോമയാന മേഖലയെ സാരമായി ബാധിക്കുന്നു. അടച്ചുപൂട്ടലിന്‍റെ ഭാഗമായി ശമ്പളം മുടങ്ങിയതോടെ എയർട്രാഫിക് കൺട്രോളർമാർ കൂട്ടത്തോടെ അവധിയിൽ പ്രവേശിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ അമെരിക്കയിലെ നിരവധി വിമാനസർവ്വീസുകൾ താളം തെറ്റി.
വെളളിയാഴ്ച മാത്രം 1,200 ലധികം സർവ്വീസുകളാണ് റദ്ദാക്കിയത്. ശമ്പളമില്ലാതെ ജോലി ചെയ്യുന്ന എയർ ട്രാഫിക് കൺട്രോളർമാരുടെ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി വിമാനക്കമ്പനികൾ നിരവധി ഷെഡ്യൂളുകൾ വെട്ടിക്കുറച്ചു.
അറ്റ്ലാന്‍, ഡെൻവർ, ന്യൂവാർക്ക്, ചിക്കാഗോ, ഹ്യൂസ്റ്റൺ, ലോസ് ഏഞ്ചൽസ് എന്നിവയുൾപ്പെടെ 40 പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ ഇത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിമാനസർവ്വീസ് റദ്ദാക്കൽ തുടരുന്നതിനിടെ വിമാന ടിക്കറ്റ് നിരക്കും കുത്തനെ വർധിച്ചിട്ടുണ്ട്. നാല് ശതമാനത്തിൽ നിന്ന് ആരംഭിച്ച നിരക്കുകൾ ഉടൻ തന്നെ10 ശതമാനമായി ഉയരുമെന്നാണ് വിവരം. സർവ്വീസ് റദ്ദാക്കൽ ആഭ്യന്തര സർവ്വീസുകളെ മാത്രമാണ് ബാധിച്ചിരിക്കുന്നത്.
ഒക്ടോബര്‍ ഒന്നിനായിരുന്നു അമെരിക്കയില്‍ അടച്ചുപൂട്ടല്‍ നടപ്പാക്കിക്കൊണ്ട് ഡോണള്‍ഡ് ട്രംപ് ഉത്തരവിറക്കിയത്. ബജറ്റ് പാസാകാതെ വന്നതോടെ ദൈനംദിന ചെലവുകൾക്ക് പണമില്ലാത്ത അവസ്ഥയിൽ സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം നിർത്തലാക്കിയതോടെയാണ് ഭരണ സ്‌തംഭനത്തിലേക്ക് നീങ്ങിയത്. സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗണ്‍ എന്ന് വിശേഷിപ്പിക്കുന്നത്.1981 ന് ശേഷം അമെരിക്കയില്‍ നിലവില്‍ വന്ന പതിനഞ്ചാം ഷട്ട്ഡൗണ്‍ ആണിത്.