

ഷംസോ ബീബി
ഇസ്‌ലാമാബാദ്: ടിക്‌ടോക് താരവും സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴ്സുമുള്ള പാക്കിസ്ഥാൻ ഇൻഫ്ലുവൻസർ ഷംസോ ബീബി അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഓഗസ്റ്റ് 14ന് പാക്കിസ്ഥാന്‍റെ സ്വാതന്ത്ര‍്യദിനത്തിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്.
28 കാരിയായ ഷംസോ ബീബിക്കു നേരെ ഇസ്‌ലാമാബാദിനു സമീപത്തുള്ള ടാക്സില എന്ന സ്ഥലത്തു വച്ച് രണ്ടു പേർ ബൈക്കിലെത്തി വെടിയുതിർക്കുകയായിരുന്നു. ആയിഷ ഗിലമാന എന്ന പേരിലാണ് ഇവർ സോഷ‍്യൽ മീഡിയയിൽ അറിയപ്പെടുന്നത്. പാക്കിസ്ഥാനിലെ പഞ്ചാബ് മുഖ‍്യമന്ത്രി മറിയം നവാസ് ഷെരീഫ് വിഷയത്തിൽ ഇടപെടണമെന്ന് ഇവരുടെ സഹോദരൻ നിയമത്തുള്ള ആവശ‍്യപ്പെട്ടു.
അക്രമികളെ രക്ഷപ്പെടാൻ സഹായിച്ചതിന് 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി എആർവൈ ന‍്യൂസ് റിപ്പോർട്ട് ചെയ്തു. കാഷിഫ് എന്നയാൾ പുറത്തേക്ക് വരാൻ ഷംസയോട് ഫോണിലൂടെ ആവശ‍്യപ്പെട്ടതായും ഇതേത്തുടർന്ന് പുറത്തേക്ക് പോയപ്പോഴാണ് കാറിൽ സഞ്ചരിക്കവേ ഷംസോയ്ക്ക് വെടിയേറ്റതെന്നുമാണ് പിതാവ് ഫസൽ സാഹിബ്‌സാദ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
ഷംസോയ്ക്ക് ഒപ്പം കാറിൽ സഞ്ചരിച്ച സഹോദരി അസീമയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ 8 മാസത്തിനിടെ ഇത്തരത്തിൽ കൊല്ലപ്പെടുന്ന എട്ടാമത്തെയാളാണ് ഷംസോ ബീബി. കൗസർ, ജാവേദ് എന്നീ വ‍്യക്തികളുമായി ഷംസോയ്ക്ക് സാമ്പത്തിക ഇടപാടകുകൾ ഉണ്ടായിരുന്നതായും പണം തിരികെ ചോദിച്ചതിനെത്തുടർന്ന് ഇവർ ഷംസോയെ ഭീഷണിപ്പെടുത്തിയെന്നാണ് പിതാവ് പറയുന്നത്.