

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വഡെഫുൾ (അങ്ങേയറ്റം ഇടത്), ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരോട്ട് (വലത്), പോളിഷ് വിദേശകാര്യ മന്ത്രി റഡോസ്ലാവ് സിക്കോർസ്കി (വലത്) പാരീസിൽ.
(Photo: X/@DrSJaishankar)
പാരീസ്: ഇന്ത്യയ്ക്കെതിരെ യുഎസ് നടപ്പാക്കുമെന്നു പ്രഖ്യാപിച്ച 500 ശതമാനം താരിഫിൽ ഇന്ത്യയെ പിന്തുണച്ച് പോളണ്ട് രംഗത്ത്. റഷ്യയിൽ നിന്ന് ഇന്ത്യ അസംസ്കൃത എണ്ണ വാങ്ങുന്നതിൽ പ്രതിഷേധിച്ചാണ് യുഎസ് 500 ശതമാനം നികുതി ഈടാക്കുമെന്ന പ്രഖ്യാപനം നടത്തിയത്. യുഎസ് താരിഫ് ഭീഷണികൾ രൂക്ഷമാക്കിയതിനു പിന്നാലെയാണ് പോളണ്ട് ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു രംഗത്തു വന്നതെന്നതും ശ്രദ്ധേയം. പാരീസിൽ പോളിഷ് വിദേശകാര്യമന്ത്രി റഡോസോ സിക്കോർസ്കിയാണ് ഇന്ത്യയെ പിന്തുണച്ചു രംഗത്തു വന്നത്.
ഇന്ത്യ റഷ്യൻ ഇറക്കുമതി കുറച്ചതിൽ താൻ സംതൃപ്തനാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനും മറ്റു യൂറോപ്യൻ നേതാക്കൾക്കും ഒപ്പം നിന്നുകൊണ്ട് സിക്കോർസ്കി പറഞ്ഞു.ഇത് യുക്രെയ്നിലെ റഷ്യൻ യുദ്ധത്തിനുള്ള ധനസഹായം വെട്ടിക്കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കുമ്പോൾ ഇതിനെ കുറിച്ച് കൂടുതൽ ചർച്ച ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂഡൽഹിയും വാഷിങ്ടണും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്ന പശ്ചാത്തലത്തിലാണ് സിക്കോർസിയുടെ പരാമർശങ്ങൾ.