

ഡോണൾഡ് ട്രംപ്
File photo
ബുസാന്‍: ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ 10 ശതമാനം വെട്ടിക്കുറയ്ക്കുമെന്നു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ദക്ഷിണകൊറിയയില്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രഖ്യാപനം. നിലവിലുള്ള 57 ശതമാനം തീരുവ 47ലേക്കാകും കുറയുക. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകള്‍ക്കിടയില്‍ മാസങ്ങളായി നിലനിന്നിരുന്ന വ്യാപാര സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആറ് വര്‍ഷത്തിനു ശേഷമാണ് ഇരു നേതാക്കളും നേരിട്ട് കൂടിക്കാഴ്ച നടത്തിയത്. വ്യാപാരം, സാങ്കേതികവിദ്യ എന്നിവ മുതല്‍ ഫെന്‍റനൈല്‍, റെയര്‍ എര്‍ത്ത്‌സ് വരെയായി നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന് ട്രംപ് പറഞ്ഞു. അമെരിക്കന്‍ സോയാബീനുകള്‍ വലിയ തോതില്‍ ചൈന ഉടന്‍ വാങ്ങുമെന്നും ഫെന്‍റനൈലുമായി ബന്ധപ്പെട്ട് ചൈനയ്ക്കു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന തീരുവ 10 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് പറഞ്ഞു.
20% ആയിരുന്നു മുന്‍പ് ചുമത്തിയിരുന്നത്. റെയര്‍ എര്‍ത്ത്‌സിന്‍റെ വിതരണവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തെ കരാറിനു ഷി ജിന്‍പിങ്ങ് സമ്മതിച്ചതായും ട്രംപ് പറഞ്ഞു. അടുത്ത വര്‍ഷം ഏപ്രില്‍ മാസം താന്‍ ചൈന സന്ദര്‍ശിക്കുമെന്ന് ട്രംപ് അറിയിച്ചു. അതിനുശേഷം ഷി ജിന്‍പിങ് യുഎസ് സന്ദര്‍ശിക്കും.ട്രംപും ജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച 90 മിനിറ്റോളം നീണ്ടു.