
ഗൾഫ് അമെരിക്കൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രംപ് സൗദിയിൽ
getty image
ന്യൂയോർക്ക്: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ രണ്ടാം ഊഴത്തിലെ ആദ്യ വിദേശ സന്ദർശനത്തിന് തുടക്കം. സൗദി അറേബ്യയിൽ എത്തുന്ന ട്രംപ് ഗൾഫ്-അമെരിക്കൻ ഉച്ചകോടിയിൽ പങ്കെടുക്കും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്, ബഹറിൻ രാജാവ് ഹമദ് അൽ ഖലീഫ, കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ ജാബിർ അൽ സബ എന്നിവർക്കും സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് ക്ഷണക്കത്ത് അയച്ചിട്ടുണ്ട്.
സൗദി സന്ദർശനത്തിൽ അമെരിക്ക-സൗദി ആണവ സഹകരണവും യാഥാർഥ്യമാകും. ഊർജ ആവശ്യങ്ങൾക്കായി ആണവ റിയാക്റ്റർ നിർമിക്കാൻ ഒരുങ്ങുകയാണ് സൗദി. ഈ ഉദ്യമത്തിനാകും അമെരിക്ക സഹകരിക്കുക.
മിഡിൽ ഈസ്റ്റ് മേഖലയിലെ അമെരിക്കൻ നയവും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്ന പ്രഖ്യാപനവും ഉണ്ടാകുമോ എന്നതാണ് ലോകം ഉറ്റു നോക്കുന്നത്. സൗദിക്കു പുറമേ യുഎഇയും ഖത്തറും ട്രംപ് സന്ദർശിക്കുന്നുണ്ട്.