

ട്രംപ് നെതന്യാഹുവിനോട് ആശയവിനിമയം നിർത്തിയതായി വാർത്തകൾ
getty images
വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമായുള്ള ആശയവിനിമയം നിർത്തിയതായി ഇസ്രയേൽ മാധ്യമങ്ങൾ. സ്വന്തം നേട്ടത്തിനു വേണ്ടി തന്നെ ഉപയോഗിക്കുന്നു എന്നു മനസിലാക്കിയതിനാലാണ് ട്രംപ് നെതന്യാഹുവുമായുള്ള ആശയവിനിമയം നിർത്തലാക്കിയത് എന്ന് ഇസ്രയേൽ ആർമി റേഡിയോയുടെ ലേഖകൻ യാനിർ കോസിൻ എക്സിൽ കുറിച്ചു.
നെതന്യാഹുവിനെ ഉൾപ്പെടുത്താതെ മിഡിൽ ഈസ്റ്റ് വിഷയങ്ങളിൽ മുന്നോട്ട് പോകാനാണ് ട്രംപ് ഉദ്ദേശിക്കുന്നതെന്നും കോസിൻ എക്സിൽ എഴുതുന്നു.
ഇറാനെയും യെമനിലെ ഹൂതികളെയും സംബന്ധിച്ച് വ്യക്തമായ ഒരു പദ്ധതിയും സമയക്രമവും അവതരിപ്പിക്കുന്നതിൽ ഇസ്രയേൽ പരാജയപ്പെട്ടത് യുഎസ്-ഇസ്രയേൽ ബന്ധം വഷളാകാനുള്ള കാരണമായതായി കോസിൻ എടുത്തു പറയുന്നുണ്ട്. ഗാസയെ കുറിച്ച് വ്യക്തമായ നിർദേശം നൽകുന്നതിൽ നെതന്യാഹു സർക്കാർ പരാജയപ്പെട്ടതും ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കുന്നതിൽ പങ്കു വഹിച്ചു.
എന്നാൽ ഇരുഭാഗത്തു നിന്നും ഇതു വരെ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. എന്നാൽ വലതുപക്ഷ ഇസ്രയേൽ മാധ്യമമായ "ഇസ്രയേൽ ഹായോം' ഈ വാർത്ത സ്ഥിരീകരിക്കുന്നു. മിഡിൽ ഈസ്റ്റ് വിഷയത്തിൽ ആവശ്യമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നെതന്യാഹു കാലതാമസം വരുത്തുകയാണെന്ന് ട്രംപ് വിശ്വസിക്കുന്നു.
ഇതു കൊണ്ടു തന്നെ ഇസ്രയേൽ പ്രതീക്ഷിച്ചതു പോലെ പ്രവർത്തിക്കുന്നതു വരെ കാത്തിരിക്കാൻ യുഎസ് പ്രസിഡന്‍റ് തയാറല്ല. അതു കൊണ്ടു തന്നെ ഇസ്രയേലിനെ കൂടാതെ മുന്നോട്ടു പോകാൻ ആണ് യുഎസ് പ്രസിഡന്‍റിന്‍റെ തീരുമാനം. ഹായോം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
സൗദി അറേബ്യയുമായുള്ള ഒരു കരാറിന്‍റെ ഭാഗമായി പ്രവർത്തിക്കുന്നതിൽ ഇസ്രയേലിന്‍റെ ഭാഗത്തു നിന്നുണ്ടായ കാലതാമസമാണ് മിഡിൽ ഈസ്റ്റ് വിഷയത്തിൽ ഒറ്റയ്ക്ക് മുന്നോട്ട് പോകാൻ ട്രംപിനെ പ്രേരിപ്പിച്ചത് എന്ന് ടൈംസ് ഒഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു.
യെമനിൽ ഹൂതികളുമായി അമെരിക്ക വെടിനിർത്തൽ കരാറിൽ എത്തിയതും ഏപ്രിലിൽ യുഎസ്-ഇറാൻ ആണവ ചർച്ചകൾ ആരംഭിച്ചതും ഇസ്രയേൽ ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നും ടൈംസ് ഒഫ് ഇസ്രയേൽ റിപ്പോർട്ടിൽ പറയുന്നു.