

ഡോണൾഡ് ട്രംപ്
File photo
വാഷിങ്ടണ്‍: നാറ്റോ സഖ്യം വിട്ടു പോകുമെന്ന് ട്രംപിന്‍റെ ഭീഷണി. സഖ്യത്തെ ' കടലാസ് പുലി ' എന്നും ട്രംപ് വിളിച്ചു. ഇറാനെതിരേ യുഎസ് നടത്തുന്ന സൈനിക നടപടിയെ പിന്തുണയ്ക്കാന്‍ നാറ്റോ വിസമ്മതിച്ചതാണ് ട്രംപിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ബ്രിട്ടീഷ് മാധ്യമമായ ' ഡെയ്‌ലി ടെലിഗ്രാഫ് ' ന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് നാറ്റോയ്‌ക്കെതിരേ രംഗത്തുവന്നത്. നിര്‍ണായക നിമിഷത്തില്‍ സഖ്യം വാഷിങ്ടണിനെ പിന്തുണയ്ക്കുന്നതില്‍ പരാജയപ്പെട്ടെന്നു പറഞ്ഞ ട്രംപ് നാറ്റോ വെറും കടലാസു പുലിയാണെന്ന് പറഞ്ഞു. ഇക്കാര്യം റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡ്മിര്‍ പുടിന് അറിയാമെന്നും ട്രംപ് പറഞ്ഞു.
ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമാക്കാന്‍ യുഎസ് ശ്രമങ്ങള്‍ നടത്തിയെങ്കിലും ആ ശ്രമത്തിനു സൈനിക പിന്തുണ നല്‍കാന്‍ നാറ്റോയും യൂറോപ്യന്‍ സഖ്യകക്ഷികളും തയാറായില്ലെന്ന് ട്രംപ് ആരോപിച്ചു. പിന്തുണ സ്വയമേവയുള്ളതായിരിക്കണം. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ യുഎസിന് അത് ലഭിച്ചില്ലെന്ന് ട്രംപ് പറഞ്ഞു. റഷ്യയ്ക്കെതിരായ യുദ്ധത്തില്‍ യുക്രെയ്നിനുള്ള പാശ്ചാത്യ പിന്തുണയും സമാനമാണെന്ന് ട്രംപ് പറഞ്ഞു.
യുക്രെയ്ന്‍ അമെരിക്കയെ ബാധിക്കുന്ന പ്രശ്നമായിരുന്നില്ല എന്നിട്ടും യുക്രെയ്ന്‍ വിഷയത്തില്‍ യുഎസ് ഇടപെടല്‍ നടത്തി. എന്നാല്‍ യുഎസിന് സഖ്യകക്ഷികളില്‍ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. അതേസമയം ഇറാനെതിരേയുള്ള യുദ്ധത്തിലേക്ക് ബ്രിട്ടനെ വലിച്ചിഴക്കില്ലെന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.