യുഎസിൽ വീണ്ടും ട്രംപ് യുഗം; സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി|Video
വാഷിങ്ടൺ: വധശ്രമങ്ങളെയും ഇംപീച്ച്മെന്‍റുകളെയും ക്രിമിനൽ കേസ് വിധികളെയും മറികടന്ന് ഡോണൾഡ് ട്രംപ് വീണ്ടും യുഎസിന്‍റെ ഭരണതലപ്പത്ത്. കുപ്രസിദ്ധമായ കാപിറ്റോൾ കലാപത്തിന്‍റെ നാലാം വാർഷികത്തിലാണു സ്വയം തിരുത്തിയും നയങ്ങളിൽ യുഎസിനെ തിരുത്തുമെന്നു പ്രഖ്യാപിച്ചും റിപ്പബ്ലിക്കൻ നേതാവിന്‍റെ തിരിച്ചുവരവ്. 2020ൽ അപമാനിതനായി പടിയിറങ്ങിയ വൈറ്റ് ഹൗസിലേക്ക് തിരികെയെത്തിയ ട്രംപിനെ സ്വീകരിച്ച മുൻ എതിരാളി ജോ ബൈഡൻ നിയുക്ത പ്രസിഡന്‍റിനായി ചായ സത്കാരം നടത്തി. തുടർന്ന് സത്യപ്രതിജ്ഞാ വേദിയായ കാപിറ്റോളിലേക്ക് ഇരുവരും ഒരുമിച്ചാണിറങ്ങിയത്. 2021ൽ ബൈഡന്‍റെ സത്യപ്രതിജ്ഞ ട്രംപ് ബഹിഷ്കരിച്ചിരുന്നു.
അതിശൈത്യത്തെത്തുടർന്നു സത്യപ്രതിജ്ഞ കാപിറ്റോൾ മന്ദിരത്തിനുള്ളിലേക്കു മാറ്റിയതുൾപ്പെടെ ഏറെ സവിശേഷതകളോടെയാണ് ട്രംപിന്‍റെ സ്ഥാനാരോഹണം. വാഷിങ്ടൺ നഗരത്തിലെ തെരുവുകളിലടക്കം ട്രംപ് അനുകൂലികൾ റിപ്പബ്ലിക്കൻ പതാകകളുമായി നിറഞ്ഞു.
യുഎസിന്‍റെ നയങ്ങളിലും ആഗോള നയതന്ത്രത്തിലും ഭൗമരാഷ്‌ട്രീയ ബലാബലത്തിലും വലിയ മാറ്റങ്ങളുടെ സൂചന നൽകിയാണു ട്രംപിന്‍റെ രണ്ടാംവരവ്. താനും വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ചേർന്ന് അമെരിക്കയെ വീണ്ടും അതിന്‍റെ പ്രതാപത്തിലേക്കു തിരികെക്കൊണ്ടുവരുമെന്നാണു പ്രധാന പ്രഖ്യാപനം.
അനധികൃത കുടിയേറ്റമൊഴിപ്പിക്കൽ, ഫോസിൽ ഇന്ധന ഉത്പാദനം വർധിപ്പിക്കൽ, സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും വെട്ടിക്കുറയ്ക്കൽ തുടങ്ങിയവ ഉടനാരംഭിക്കുമെന്നു ട്രംപ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം വാഷിങ്ടണിലെത്തിയ ട്രംപ് നിയുക്ത പ്രസിഡന്‍റുമാർക്കുള്ള ബ്ലെയർ ഹൗസിൽ തങ്ങിയ ശേഷം പ്രഥമ വനിത മെലാനിയയ്ക്കൊപ്പം സെന്‍റ് ജോൺസ് എപ്പിസ്കോപ്പൽ പള്ളിയിൽ പ്രാർഥനാ ചടങ്ങിൽ പങ്കെടുത്തു. തുടർന്നാണു വൈറ്റ് ഹൗസിലേക്കെത്തിയതും സത്യപ്രതിജ്ഞയ്ക്കായി കാപിറ്റോളിലേക്കു പോയതും.