
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, സൗദി അറേബ്യയിലെ കിരീടാവകാശി സൽമാൻ രാജകുമാരൻ
File
വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വരുന്ന മാസം സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. മെയ് 13-16 ദിവസങ്ങളിലായിരിക്കും ട്രംപിന്‍റെ സന്ദർശനം. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റാണ് ഈ വാർത്ത അറിയിച്ചത്.
ട്രംപ് രണ്ടാമത് അധികാരമേറ്റതിനു ശേഷമുള്ള പ്രധാനപ്പെട്ട വിദേശ സന്ദർശനമാണ് മെയ് 13 ന് ആരംഭിക്കുന്ന ഗൾഫ് പര്യടനം. ശനിയാഴ്ച വത്തിക്കാനിൽ നടക്കുന്ന ഫ്രാൻസിസ് പാപ്പയുടെ സംസ്കാരച്ചടങ്ങുകളിലും ട്രംപ് പങ്കെടുക്കുമെന്ന് ലെവിറ്റ് വ്യക്തമാക്കി.
ട്രംപിന്‍റെ സൗദി സന്ദർശനത്തിനു മുന്നോടിയായി സൗദിയിൽ നിന്നുള്ള ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ വാഷിങ്ടണിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സൗദി സന്ദർശനത്തിൽ വമ്പൻ വ്യാപാര കരാറുകൾ അമെരിക്കയ്ക്ക് ലഭിക്കുമെന്നു സൂചനയുണ്ട്.
കഴിഞ്ഞ തവണയും ട്രംപ് അധികാരമേറ്റ ശേഷം ആദ്യം സന്ദർശനം നടത്തിയ രാജ്യം സൗദിയായിരുന്നു. സാമ്പത്തിക സഹകരണം, നിക്ഷേപം തുടങ്ങിയ പ്രധാന മേഖലകളിൽ അമെരിക്കയും സൗദിയും തമ്മിൽ ചർച്ച നടത്തുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഈ മേഖലകളിൽ കൂടുതൽ ശക്തിപ്പെടുത്താനുമാണ് ട്രംപിന്‍റെ സന്ദർശനോദ്ദേശ്യമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.