
ഗോൾഫിലും ട്രംപിന്‍റെ 'കള്ളക്കളി'; വൈറലായി വിഡിയോ|Video
വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഗോൾഫിൽ കള്ളക്കളി നടത്തിയെന്ന് ആരോപണം. ട്രംപ് ഗോൾഫ് കളിക്കുന്ന വിഡിയോ പുറത്തു വന്നതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച കൊഴുക്കുന്നത്.
വീക്കെൻഡ് ചെലവഴിക്കാനായി സ്കോട്‌ലൻഡിലെത്തിയപ്പോഴത്തെ വിഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ഗോൾഫ് കാർട്ടിൽ എത്തുന്ന ട്രംപിനു മുന്നേ നടന്നു പോകുന്നവരിൽ ഒരാൾ കാർട്ടിനു മുന്നിലായി ബോൾ ഇട്ടിട്ടു പോകുന്നത് വിഡിയോയിൽ കാണാം.
ഗോൾഫ് തനിക്ക് പ്രിയപ്പെട്ട വിനോദമാണെന്ന് ട്രംപ് പറയാറുണ്ട്. പ്രിയപ്പെട്ട വിനോദത്തെ തന്നെ ട്രംപ് പറ്റിച്ചിരിക്കുകയാണെന്നാണ് ഇന്‍റർനെറ്റിൽ പരിഹാസം ഉയരുന്നത്. മകൻ എറിക്, യുഎസ് അംബാസഡർ വാറൻ സ്റ്റീഫൻസ് എന്നിവരുമായാണ് ട്രംപ് ഗോൾഫ് കളിച്ചത്.
സ്പോർട്സ് എഴുത്തുകാരനായ റിക്ക് റെയിലി ട്രംപ് ഗോൾഫ് കോഴ്സിൽ കള്ളക്കളി നടത്തുന്നതിനെക്കുറിച്ച് പരാമർശിച്ചിരുന്നു. കമാൻഡർ ഇൻ ചീറ്റ്; ഹൗ ഗോൾഫ് എക്സ്പ്ലെയിൻസ് ട്രംപ് എന്ന പേരിൽ ഒരു പുസ്തകവും അദ്ദേഹം രചിച്ചിരുന്നു. അദ്ദേഹം ഗോൾഫിൽ നിങ്ങളെ വഞ്ചിക്കുമെന്നും പിന്നീട് ഉച്ചഭക്ഷണം വാങ്ങിത്തരുമെന്നും ഒരു അഭിമുഖത്തിലും റെയിലി ആരോപിച്ചിരുന്നു.
അതിന് പിന്തുണയേകുന്ന വിധത്തിലുള്ള വിഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ട്രംപോ വൈറ്റ്ഹൗസോ ഇക്കാര്യത്തിൽ ഇതു വരെ പ്രതികരിച്ചിട്ടില്ല.