
ചൈന, പെറു, ഇക്വഡോർ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ്
മോസ്കോ: 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതിനു പിന്നാലെ റഷ‍്യക്കും ജപ്പാനും പുറമേ ചൈന, പെറു, ഇക്വഡോർ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ് നൽകി. അമെരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, പസഫിക് ദ്വീപുകൾ എന്നിവിടങ്ങളിലും സുനാമി പ്രതീക്ഷിക്കുന്നുണ്ട്.
കിഴക്കൻ ചൈനയുടെ ചില ഭാഗങ്ങളിൽ സുനാമി തിരമാലകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ദേശീയ വിഭവശേഷി മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, തിരമാലകൾ 30 സെന്‍റീമീറ്റർ മുതൽ ഒരു മീറ്റർ വരെ ഉയരത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ചൈനയുടെ പല തീരപ്രദേശങ്ങളിലും നാശനഷ്ടമുണ്ടാക്കുമെന്ന് കരുതുന്നു.
ഭൂകമ്പത്തിന്‍റെ തീവ്രത അനുസരിച്ച് റഷ്യയിൽ 13 അടി ഉയരമുള്ള തിരമാലകൾ ആഞ്ഞടിച്ചേക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഹവായിൽ 6 അടി ഉയരമുള്ള തിരമാലകൾ ആഞ്ഞടിച്ചേക്കും. നിരന്തരമായി സുനാമി തിരകൾ ആഞ്ഞടിക്കാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ബുധനാഴ്ച രാവിലെയാണ് റഷ‍്യയുടെ കിഴക്കൻ തീരത്ത് 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. റഷ‍്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചതായി റിപ്പോർട്ട്. വടക്കൻ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്.
പെറുവിൽ, നാവികസേന തീരത്താണ് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇക്വഡോറിൽ, ഗാലപാഗോസ് ദ്വീപുകളിൽ സുനാമി മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ആളുകളെ ഒഴിപ്പിക്കുകയാണ് നടത്തിയിട്ടുണ്ട്. ബീച്ചുകൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ആളുകളെ ഒഴിപ്പിക്കുന്നത്.