
ജീൻ ഹെറാട്ടിയും സഹപ്രവർത്തകയും മൂന്നു വയസുള്ള കുട്ടിയോടൊപ്പം
file photo
പോർട്ട് ഒ പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട് - ഒ- പ്രിൻസിൽ നിന്ന് തട്ടിക്കൊണ്ടു പോയ മിഷനറിയും മൂന്നു വയസുള്ള കുട്ടിയുമുൾപ്പടെ എട്ടു പേർ സ്വതന്ത്രരായി. കെൻസ്കോഫിലെ സെന്‍റ് ഹെലേന അനാഥാലയത്തിൽ നിന്ന് ഒരു മാസം മുമ്പ് തട്ടിക്കൊണ്ടു പോകപ്പെട്ട അനാഥാലയത്തിന്‍റെ ഡയറക്റ്ററും മിഷനറിയുമായ ജീൻ ഹെറാട്ടിയും ആറു ജോലിക്കാരുമാണ് മോചിതരായിരിക്കുന്നത്. ഓഗസ്റ്റ് മൂന്നിനാണ് അക്രമികൾ ഈ എട്ടു പേരെയും തട്ടിക്കൊണ്ടു പോയത്. ചുറ്റുമതിൽ തകർത്ത് അകത്തു കയറിയ തോക്കു ധാരികൾ അനാഥാലയത്തിനുള്ളിൽ പ്രവേശിച്ച് ഡയറക്റ്ററേയും പ്രവർത്തകരേയും തട്ടിക്കൊണ്ടു പോയി. ഇതിനു മുമ്പും ഈ സ്ഥാപനം പല തവണ അക്രമിക്കപ്പെട്ടിട്ടുണ്ട്. തലസ്ഥാനമായ പോർട്ട് ഒ പ്രിൻസിന് അടുത്തുള്ള സെന്‍റ് ഹെലേന അനാഥാലയത്തിൽ ഏതാണ്ട് 200ലധികം അനാഥരെയാണ് ജീൻ ഹെറാട്ടിയും സഹപ്രവർത്തകരും ചേർന്ന് സംരക്ഷിക്കുന്നത്. തട്ടിക്കൊണ്ടു പോകപ്പെട്ട എട്ടു പേരും സ്വതന്ത്രരാക്കപ്പെട്ടു എന്ന വാർത്ത സ്ഥിരീകരിച്ച അയർലണ്ട് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്, എല്ലാവരും ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെന്ന് വ്യക്തമാക്കി.
2021ൽ അഞ്ചു കുട്ടികളെയും 17 മിഷനറിമാരെയും അക്രമികൾ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരിൽ പലരും മൂന്നു മാസങ്ങൾക്കു ശേഷം സ്വതന്ത്രരായി. 2025ന്‍റെ ആദ്യ ആറു മാസത്തിനിടെ സായുധ സംഘർഷങ്ങൾക്ക് ഇരയായ മൂവായിരത്തോളം ജനങ്ങളാണ് ഹെയ്തിയിൽ കൊല്ലപ്പെട്ടത്. അരാജകത്വവും കൊള്ളക്കാരുടെ തേർവാഴ്ചയും മൂലം കനത്ത അരക്ഷിതാവസ്ഥയിലാണ് ഇന്ന് ഹെയ്തി.