

എസ് ജയശങ്കർ-റൂബിയോ കൂടിക്കാഴ്ച നടത്തി
file photo
വാഷിങ്ടൺ: ഇന്ത്യയും അമെരിക്കയും തമ്മിൽ നിർണായക സ്വതന്ത്ര വ്യാപാര കരാർ നടപ്പിലാക്കിയതിനു പിന്നാലെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അമെരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നിർണായക കൂടിക്കാഴ്ച നടത്തി. വാഷിങ്ടണിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
യുഎസിൽ നടക്കുന്ന ധാതു മന്ത്രാലയ തല ചർച്ചയ്ക്കായി എത്തിയിട്ടുള്ള ജയശങ്കർ ചൊവ്വാഴ്ചയാണ് റൂബിയോയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം മുന്നോട്ട് കൊണ്ടു പോകുന്നതിനും തന്ത്രപരമായ സഹകരണം ഉറപ്പാക്കുന്നതിനും ഉള്ള ചർച്ചകൾ നടന്നു. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബൈസന്‍റുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തി.
ഇന്ത്യ-യുഎസ് വ്യാപാര കരാറിനെ റൂബിയോയും ജയശങ്കറും സ്വാഗതം ചെയ്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തിയതിൽ സന്തോഷമുണ്ടെന്ന് എസ്.ജയശങ്കർ എക്സിൽ കുറിച്ചു. ഉഭയകക്ഷി സഹകരണം, പ്രാദേശിക, ആഗോള പ്രശ്നങ്ങൾ എന്നിവ ചർച്ചയായി. വ്യാപാരം, ഊർജ്ജം, ആണവ, പ്രതിരോധം, നിർണായക ധാതുക്കൾ, സാങ്കേതിക വിദ്യ എന്നിവ ചർച്ച ചെയ്യപ്പെട്ടു എന്നും ജയശങ്കർ അറിയിച്ചു.
യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബൈസന്‍റിനെ കണ്ടതിൽ സന്തോഷമുണ്ടെന്ന് ജയശങ്കർ പ്രതികരിച്ചിരുന്നു. ഇന്ത്യ-യുഎസ് സാമ്പത്തിക പങ്കാളിത്തം മുന്നോട്ടു കൊണ്ടു പോകുന്നതിനും തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഫലപ്രദമായ ചർച്ചകൾ നടത്തിയെന്നും അദ്ദേഹം അറിയിച്ചു.