

ജർമനിയിൽ 40 ബില്യൺ യൂറോയുടെ നിക്ഷേപം നടത്തുമെന്ന് യുഎഇ
അബുദാബി: ജർമനിയിൽ 40 ബില്യൺ യൂറോയുടെ വൻ നിക്ഷേപം നടത്തുമെന്ന് യുഎഇ. ബെർലിനിലെ ഫെഡറൽ ചാൻസലറിയിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചയിലാണ് ചരിത്രപരമായ ഈ സാമ്പത്തിക പങ്കാളിത്ത പ്രഖ്യാപനം ഉണ്ടായത്. യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ജർമൻ ചാൻസലർ ഫ്രെഡ്രിക് മെർസും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഈ നിർണായക തീരുമാനം. ജർമൻ പ്രസിഡന്‍റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമെയറുമായും യുഎഇ പ്രസിഡന്‍റ് ചർച്ചകൾ നടത്തി.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, അത്യാധുനിക സാങ്കേതികവിദ്യകൾ, പുനരുപയോഗ ഊർജം, വ്യാവസായിക മേഖലകൾ എന്നിവയിലാണ് ഈ തുക പ്രധാനമായും നിക്ഷേപിക്കുന്നത്.
ജർമൻ സംസ്ഥാനമായ ബവേറിയയിലെ വിവിധ പദ്ധതികൾക്കായി മാത്രം ഇതിൽ നിന്ന് 10 ബില്യൺ യൂറോ മാറ്റിവെക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായി പുതിയ 'ഇൻവെസ്റ്റ്മെന്‍റ് കൗൺസിൽ' രൂപീകരിക്കാനും ധാരണയായിട്ടുണ്ട്. ഉഭകക്ഷി വ്യാപാരവും സാങ്കേതിക സഹകരണവും പുതിയ ഉയരങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് ഈ നിക്ഷേപ പാക്കേജ് നടപ്പിലാക്കുന്നത്.