

അമെരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആഭരണക്കൊള്ള
file photo
അമെരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആഭരണ മോഷണക്കേസിലെ പ്രധാന പ്രതിയെ വിചാരണ നടപടികൾ പൂർത്തിയാക്കാതെ തന്നെ നാടു കടത്തി അമെരിക്ക. ഏകദേശം 100 മില്യൺ ഡോളർ(ഏതാണ്ട് 840 കോടി രൂപ) വിലമതിക്കുന്ന ആഭരണങ്ങൾ കവർന്ന കേസിലെ പ്രതിയെയാണ് അമെരിക്കൻ അധികൃതർ സ്വരാജ്യത്തേയ്ക്ക് തിരിച്ചയച്ചത്. കാലിഫോർണിയയിലെ ഫ്രേസിയർ പാർക്കിന് സമീപം നിർത്തിയിട്ടിരുന്ന ബ്രിങ്ക്സ് (Brink’s) ട്രക്കിൽ നിന്നാണ് 2022ൽ അതിസാഹസികമായി ഈ വൻ കൊള്ള നടന്നത്.
ലോസ് ഏഞ്ചൽസിലെ ഒരു ജ്വല്ലറി ഷോയിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേയ്ക്ക് ആഭരണങ്ങൾ കൊണ്ടു പോകുകയായിരുന്ന ട്രക്കിന്‍റെ പൂട്ടു തകർത്താണഅ മോഷ്ടാക്കൾ അകത്തു കടന്നത്. സുരക്ഷാ ജീവനക്കാർ പുറത്തു പോയ 27 മിനിറ്റിനുള്ളിൽ ആയിരുന്നു ഈ വൻ മോഷണം. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ കേസിൽ വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. എന്നാൽ, അമെരിക്കയിൽ ഇയാൾക്കെതിരെ വിചാരണ നടത്താതെ നാടുകടത്താൻ എടുത്ത തീരുമാനം നിയമ രംഗത്ത് വൻ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത്.
പ്രതിയെ ഏതു രാജ്യത്തേയ്ക്കാണ് നാടു കടത്തിയത് എന്ന വിവരം അധികൃതർ പുറത്തു വിട്ടിട്ടില്ല. വിചാരണ ഒഴിവാക്കി നാടു കടത്തിയത് കേസിലെ മറ്റു പ്രതികളിലേയ്ക്കോ അല്ലെങ്കിൽ മോഷണം പോയ ആഭരണങ്ങൾ വീണ്ടെടുക്കാനോ ഉള്ള നീക്കത്തിന്‍റെ ഭാഗമാണോ എന്നും സംശയങ്ങൾ ഉയരുന്നുണ്ട്. മോഷണം പോയ ആഭരണങ്ങളിൽ ഭൂരിഭാഗവും ഇതു വരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ വൻ കൊള്ളയ്ക്ക് പിന്നിൽ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ സംഘമാണെന്നാണ് എഫ് ബിഐയുടെ (FBI) വിലയിരുത്തൽ.