

ഫെന്‍റനൈൽ അമിത അളവിൽ നൽകി നാലു പുരുഷന്മാരെ കൊലപ്പെടുത്തിയ റബേക്ക ഒബോണ
file photo
കൊളംബസ്(ഒഹായോ): വേദന സംഹാരിയായ ഫെന്‍റനൈൽ അമിത അളവിൽ നൽകി നാലു പുരുഷന്മാരെ കൊലപ്പെടുത്തിയ കേസിൽ കൊളംബസിൽ നിന്നുള്ള റബേക്ക ഒബോണ എന്ന ലൈംഗികത്തൊഴിലാളിയായ 36കാരിക്ക് 60 വർഷം തടവ്. ഫ്രാങ്ക്ലിൻ കൗണ്ടി ജഡ്ജിയാണ് തുടർച്ചയായി നാലു ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
പുരുഷന്മാരെ ലൈംഗിക ബന്ധത്തിനായി കൂട്ടിക്കൊണ്ടു പോകുകയും തുടർന്ന് അമിത അളവിൽ ഫെന്‍റനൈൽ നൽകുകയും ചെയ്ത ശേഷം അവരിൽ നിന്നുള്ള പണവും മറ്റു വസ്തുക്കളും അപഹരിക്കുകയായിരുന്നു ഇവരുടെ കൊലപാതക ശൈലി. 2022-23ലാണ് ഈ കുറ്റകൃത്യങ്ങളെല്ലാം നടന്നത്.
മാരകമായി മയക്കുമരുന്നു നൽകുകയും ചെയ്തു എന്ന ആരോപണത്തെ തുടർന്ന് 2023ൽ കുറ്റക്കാരിയാണെന്നു കണ്ടെത്തി. ഓബോൺ ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ല. തുടർന്ന് തുടർച്ചയായുള്ള ചോദ്യം ചെയ്യലിനൊടുവിൽ ആണ് കുറ്റം സമ്മതിച്ചത്.
ഓരോ കൊലപാതകത്തിനും 15 വർഷം വീതം ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. മറ്റൊരു പുരുഷനെ കൊലപ്പെടുത്താൻ ശ്രമിച്ചതായും ഓബോൺ സമ്മതിച്ചതായി ഒഹായോ അറ്റോർണി ജനറൽ ഡേവിഡ് യോസ്റ്റ് പ്രസ്താവനയിൽ പറഞ്ഞു.