
ന്യൂയോർക്ക്: ഹമാസ് അനുകൂല പ്രസ്താവനയ്ക്കെതിരേ വിമർശനം കനത്തതോടെ നിലപാട് തിരുത്തി യുഎൻ സെക്രട്ടറി ജനറൽ ആന്‍റോണിയോ ഗുട്ടറസ് രംഗത്ത്. ഹമാസിന്‍റെ ആക്രമണം ശൂന്യതയിൽ നിന്നും ഉണ്ടായ ഒന്നല്ല എന്ന പ്രസ്താവനയാണ് തിരുത്തിയത്. തന്‍റെ വാക്കുകൾ തെറ്റായാണ് പലരും വ്യാഖ്യാനിച്ചതെന്നും ഹമാസിന്‍റെ ആക്രമണത്തെ താൻ ന്യായീകരിച്ചിട്ടില്ലെന്നും ഗുട്ടറസ് പറഞ്ഞു. ഹമാസിന്‍റെ ആക്രമണത്തിന് പകരമായി ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലയെ ന്യായീകരിക്കാനാകില്ലെന്നും യു എൻ തലവൻ അഭിപ്രായപ്പെട്ടു.
ഇസ്രയേൽ ഹമാസ് യുദ്ധം ചർച്ച ചെയ്ത യുഎൻ രക്ഷാസമിതി യോഗത്തിലായിരുന്നു യുഎൻ തലവൻ പ്രസ്താവന. പലസ്തീൻ ജനത 56 വർഷത്തെ ശ്വാസം മുട്ടിക്കുന്ന അധിനിവേശത്തിന് വിധേയരായെന്നും യുഎൻ രക്ഷാസമിതി യോഗത്തിൽ ഗുട്ടറസ് അഭിപ്രായപ്പെട്ടിരുന്നു. തങ്ങളുടെ ഭൂമി കയ്യേറുന്നതും വിഭജിക്കപ്പെടുന്നതും പലസ്തീൻ ജനത കണ്ടെന്നും കുടിയിറക്കപ്പെടുകയും അവരുടെ വീടുകൾ തകർക്കപ്പെടുകയും ചെയ്തെന്നും അദ്ദേഹം രക്ഷാസമിതി യോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു.
ഗാസയിൽ കാണുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണും ഗുട്ടറസ് അഭിപ്രായപ്പെട്ടിരുന്നു. ഏതൊരു സായുധ പോരാട്ടത്തിലും സാധാരണക്കാർ സംരക്ഷിക്കപ്പെടണമെന്നും ആരും അന്താരാഷ്ട്ര നിയമങ്ങൾക്ക് അതീതർ അല്ലെന്നും യു എൻ തലവൻ പ്രതികരിച്ചിരുന്നു.
ഇതോടെ യുഎൻ സെക്രട്ടറി ജനറലിനെതിരേ ഇസ്രയേലും കടുത്ത വിമർശനവുമായി രംഗത്തെത്തി. യുഎൻ സെക്രട്ടറി ജനറൽ രാജിവെക്കണമെന്ന് ആവശ്യമാണ് ഇസ്രയേൽ മുന്നോട്ട് വച്ചത്. ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് യുഎൻ തലവനോട് ഇസ്രയേൽ വിദേശകാര്യ മന്ത്രി ചോദിച്ചിരുന്നു. ഗുട്ടറസുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതായും ഇസ്രയേൽ വിദേശകാര്യ മന്ത്രി ഏലി കോൻ അറിയിച്ചിരുന്നു. പിന്നാലെയാണ് നിലപാട് തിരുത്തി ആന്‍റോണിയോ ഗുട്ടറസ് രംഗത്തെത്തിയത്.