

കമല ഹാരിസ്
കാലിഫോർണിയ: മുൻ അമെരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ വസതിയിൽ അജ്ഞാത വ്യക്തി അതിക്രമിച്ച് കയറിയതായി റിപ്പോർട്ട്. കാലിഫോർണിയയിലെ മാലിബുവിലെ വസതിയിൽ വെള്ളിയാഴ്ച രാത്രി 10.30നാണ് സംഭവം.
വിവരമറിഞ്ഞതിനെ തുടർന്ന് ലോസ് ആഞ്ചലസ് കൗണ്ടി പൊലീസ് സ്ഥലത്തെത്തി ഇയാളെ തടയുകയും സ്ഥലം വിടാൻ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് ഇയാൾ യാതൊരു പ്രശ്നവും സൃഷ്ടിക്കാതെ വീട് വിട്ടുപോയി. സംഭവസമയം കമല ഹാരിസോ ഭർത്താവ് ഡഗ് എംഹോഫോ വീട്ടിലുണ്ടായിരുന്നില്ലെന്ന് കമലയുടെ വക്താവ് എഡ്വാർഡോ നെഗ്രോൺ പറഞ്ഞു. വീടിന്‍റെ ഉള്ളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞിരുന്നുവെന്നും നെഗ്രോൺ വ്യക്തമാക്കി. സംഭവത്തിൽ അതിക്രമിച്ച് കയറിയതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. മുൻകരുതലിന്‍റെ ഭാഗമായി പ്രദേശത്ത് പൊലീസിന്‍റെ പട്രോളിങ് വർധിപ്പിക്കും.
പദവി ഒഴിഞ്ഞതിന് ശേഷം മുൻ വൈസ് പ്രസിഡന്‍റുമാർക്ക് സാധാരണയായി ആറ് മാസത്തേക്ക് ഫെഡറൽ സർക്കാർ സുരക്ഷ നൽകാറുണ്ട്. മുൻ പ്രസിഡന്‍റുമാർക്ക് ആജീവനാന്ത സുരക്ഷയാണ് ലഭിക്കുന്നത്. പ്രസിഡന്‍റായിരുന്ന ജോ ബൈഡന്‍റെ കീഴിലാണ് കമല ഹാരിസ് വൈസ് പ്രസിഡന്‍റായിരുന്നത്. ജോ ബൈഡൻ ഹാരിസിനുള്ള സുരക്ഷാ പരിരക്ഷ ആറ് മാസ കാലയളവിനപ്പുറത്തേക്ക് നീട്ടിയിരുന്നു. എന്നാൽ പിന്നീട് അധികാരത്തിൽ എത്തിയ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് കഴിഞ്ഞ ഓഗസ്റ്റിൽ ഈ അധിക സുരക്ഷ പിൻവലിച്ചു.