ട്രംപിന് ആദ്യത്തെ തിരിച്ചടി; യുഎസിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവിന് സ്റ്റേ
ന്യൂയോർക്ക്: യുഎസിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവിന് സ്റ്റേ. സിയാറ്റിലിലെ ഫെഡറൽ ജഡ്ജാണ് ട്രംപിന്‍റെ ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തത്. വ്യാഴാഴ്ച ഇത് സംബന്ധിച്ച കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നടപടി. ഈ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കാണിച്ച് വിവിധ വ്യക്തികളും സംഘനടകളും കോടതികളെ സമീപിക്കുകയായിരുന്നു.
ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് പൂർണമായും ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ് ജോൺ കോഗ്നോർ വ്യക്തമാക്കിയത്. അതേസമയം, വ്യാഴാഴ്ച പുറത്തുവന്ന സ്റ്റേ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നാണ് ട്രംപ് ഇതിനെതിരെ പ്രതികരിച്ചത്.
നിലവിലുള്ള രീതി അനുസരിച്ച് അമെരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. എന്നാൽ പുതിയ ഉത്തരവ് പ്രകാരം അമെരിക്കൻ പൗരന്മാരുടെയും നിയമാനുസൃതം സ്ഥിരതാമസ അനുമതി ലഭിച്ചവരുടെയും മക്കൾക്കു മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ. പുതിയ ഉത്തരവ് വർഷം രണ്ടര ലക്ഷത്തോളം കുട്ടികളെ ബാധിക്കും.
ട്രംപിന്‍റെ ഉത്തരവിനെതിരേ നിരവധി അമെരിക്കൻ സംസ്ഥാനങ്ങളിൽ ഇതിനോടകം നിയമ നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അമെരിക്കൻ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കുകയായിരുന്നു.
ഫെബ്രുവരി 20നാണ് ഈ ഉത്തരവ് പ്രാബല്യത്തിൽ വരാനിരുന്നത്. പുതിയ ഉത്തരവ് നിലിൽ വന്നാൽ ഇന്ത്യക്കാർ ഉൾപ്പെടെ അമെരിക്കയിലുള്ള വലിയൊരു വിഭാഗം വിദേശികളെ ആശങ്കയിലാക്കും.
