
വീണ്ടും കടുത്ത നടപടിയുമായി ട്രംപ് ഭരണകൂടം; യുഎസ് വിദ്യാർഥി വിസ- ഇന്‍റർവ്യൂകൾ നിർത്തിവച്ചു
വാഷിങ്ടൻ: വിദേശ വിദ്യാർഥികൾക്കു നേരെ വീണ്ടും കടുത്ത നടപടിയുമായി യുഎസിലെ ഡോണൾഡ് ട്രംപ് ഭരണകൂടം. വിദേശ വിദ്യാർഥികൾക്കുള്ള വിസ ഇന്‍റർവ്യൂ നിർത്തിവയ്ക്കാന്‍ സർക്കാർ ഉത്തരവിട്ടു. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ കോൺസുലേറ്റുകൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്.
യുഎസിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർഥികളുടെ സമൂഹമാധ്യമ ഇടപെടലുകൾ നിരീക്ഷിക്കുന്നതിനു കൂടി വേണ്ടിയാണിതെന്നാണ് വിവരം. എഫ്, എം, ജെ, വിസ അപേക്ഷകർക്കുള്ള ഇന്‍റർവ്യൂകൾക്കാണ് ഈ നടപടി ബാധകമാകുക. അതേസമയം, നിലവിൽ ഇന്‍റർവ്യൂ അപ്പോയിന്‍റ്മെന്‍റുകൾ ലഭിച്ചവരെ ഇതു ബാധിക്കില്ല.
കഴിഞ്ഞ ദിവസവും രാജ്യത്തെത്തുന്ന വിദേശ വിദ്യാര്‍ഥികൾക്ക് ട്രംപ് ഭരണകൂടം പ്രത്യേക മുന്നിറിയിപ്പു നൽകിയിരുന്നു. അനുമതിയില്ലാതെ ക്ലാസുകൾ കട്ട് ചെയ്യുകയോ, കോഴ്‌സിൽ നിന്നു പിന്മാറുകയോ, പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയോ ചെയ്യുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾക്ക് വിസ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും, ഒരിക്കൽ നഷ്ടപ്പെട്ടാൽ ഭാവിയിൽ യുഎസ് വിസയ്ക്ക് അപേക്ഷിക്കാൻ കഴിഞ്ഞേക്കില്ലെന്നും ഡൽഹിയിലെ യുഎസ് എംബസി അധിതൃതർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.