

യുഎസ് വിസ ഇന്‍റർവ്യൂകൾ ലോകവ്യാപകമായി നിർത്തിവച്ചു.
Representative image
വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ രണ്ടാം ഊഴത്തിലെ കടുത്ത കുടിയേറ്റ നിയന്ത്രണങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള യുഎസ് എംബസികളിലും കോൺസുലേറ്റുകളിലും വിസ അഭിമുഖങ്ങൾ നിർത്തിവയ്ക്കുകയോ തീയതി മാറ്റി നിശ്ചയിക്കുകയോ ചെയ്തതായി റിപ്പോർട്ട്. അമെരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റാണ് വിസ സേവനങ്ങളിൽ താത്കാലിക ക്രമീകരണം വരുത്തിയതായി അറിയിച്ചത്.
മുൻകൂട്ടി നിശ്ചയിച്ച അഭിമുഖങ്ങൾ മാറ്റിവച്ചതായും പുതിയ തീയതിയും സമയവും പിന്നീട് അറിയിക്കുമെന്നും വ്യക്തമാക്കി അപേക്ഷകർക്ക് യുഎസ് കോൺസുലേറ്റുകളിൽ നിന്ന് ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചുതുടങ്ങി.
എംബസി ഉദ്യോഗസ്ഥർക്കായി ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക പരിശീലന പരിപാടിയുടെ (Global Training Initiative) ഭാഗമായാണ് അഭിമുഖങ്ങൾ മാറ്റിവയ്ക്കുന്നത്. എന്നാൽ, ഈ പരിശീലനം എത്രനാൾ നീണ്ടുനിൽക്കുമെന്നതിനെക്കുറിച്ച് കൃത്യമായ സമയപരിധി പുറത്തുവിട്ടിട്ടില്ല.
വിസ അപേക്ഷകർ യുഎസ് സർക്കാരിന്‍റെ സബ്‌സിഡികളെയോ സർക്കാർ ആനുകൂല്യങ്ങളെയോ ആശ്രയിക്കാൻ സാധ്യതയുള്ളവരാണോ എന്ന് കർശനമായി പരിശോധിച്ച് വേർതിരിക്കുന്നതിനാണ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നത്.
ഇതിനിടെ, ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളെ ബാധിക്കുന്ന എച്ച്-1ബി വിസ നിയമങ്ങളിൽ വൻ മാറ്റങ്ങൾ വരുത്താനുള്ള നിർദേശം വൈറ്റ് ഹൗസിന്‍റെ പരിഗണനയിലാണ്. ടൂറിസ്റ്റ്, ബിസിനസ് വിസകളിൽ അമെരിക്കയിലെത്തി പിന്നീട് അഭയാർത്ഥി അപേക്ഷ സമർപ്പിച്ച് തങ്ങാൻ ശ്രമിച്ച രണ്ട് ലക്ഷത്തോളം വിദേശികളുടെ വിസ റദ്ദാക്കാനും ഭരണകൂടം പദ്ധതിയിടുന്നു.
ഡോണൾഡ് ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധ നയങ്ങൾ നിയമപരമായ തടസങ്ങൾ നേരിടുന്നുണ്ടെങ്കിലും, തൊഴിൽ വിസകൾക്കുള്ള ഫീസുകൾ വർധിപ്പിച്ചും നിബന്ധനകൾ കടുപ്പിച്ചും നിയമപരമായ കുടിയേറ്റം പോലും അങ്ങേയറ്റം പ്രയാസകരമാക്കുകയാണ് അമെരിക്കൻ ഭരണകൂടം.