
ട്രംപിനെ വിമർശിച്ചു; യുഎസ് ഇന്‍റലിജന്‍സ് മേധാവി പുറത്ത്
വാഷിങ്ടണ്‍: പെന്‍റഗണിലെ പ്രതിരോധ ഇന്‍റലിജന്‍സ് ഏജന്‍സി (ഡിഐഎ) തലവന്‍ ലെഫ്റ്റനന്‍റ് ജനറല്‍ ജെഫ്രി ക്രൂസിനെയും രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥരെയും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെല്‍ വെള്ളിയാഴ്ച പുറത്താക്കി. നേവല്‍ റിസര്‍വ്‌സ് മേധാവി വൈസ് അഡ്മിറല്‍ നാന്‍സി ലാക്കോർ, നേവല്‍ സ്‌പെഷ്യല്‍ വാര്‍ഫെയര്‍ കമാന്‍ഡിന്‍റെ കമാന്‍ഡർ റിയര്‍ അഡ്മിറല്‍ മില്‍ട്ടണ്‍ സാന്‍ഡ്‌സ് എന്നിവരാണ് ക്രൂസിനൊപ്പം പുറത്തായവർ. നടപടിക്കു കാരണം അറിയില്ലെന്നു മൂന്ന് ഉദ്യോഗസ്ഥരും പറഞ്ഞു.
ജൂണില്‍ ഇറാനെതിരായ യുഎസ് ആക്രമണത്തെക്കുറിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദങ്ങള്‍ക്കു വിരുദ്ധമായിരുന്നു ഈ മൂന്ന് ഉദ്യോഗസ്ഥരുടെയും അഭിപ്രായപ്രകടനങ്ങളെന്നു പെന്‍റഗണിലെ ഡിഫന്‍സ് ഇന്‍റലിജന്‍സ് ഏജന്‍സി കണ്ടെത്തിയിരുന്നു. ഇത് ട്രംപിന് നീരസമുണ്ടാക്കിയിരിക്കാമെന്നാണു റിപ്പോര്‍ട്ട്.
ഈ വര്‍ഷം ജൂണില്‍ ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ അമെരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കാര്യമായ നാശനഷ്ടമുണ്ടായില്ലെന്നാണ് ഈ മൂന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ ട്രംപ് പറഞ്ഞത് ഇറാന്‍റെ ആണവ കേന്ദ്രങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായെന്നുമായിരുന്നു.