

ബ്രിട്ടനിൽ താവളമടിച്ച് യുഎസ് പോർ വിമാനങ്ങൾ
file photo
ടെഹ്റാൻ: ഇറാൻ തകർത്ത യുഎസ് യുദ്ധ വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചത് മണിക്കൂറുകൾ നീണ്ട സാഹസിക നീക്കത്തിനൊടുവിൽ. പൈലറ്റിന്‍റെ ലൊക്കേഷൻ കണ്ടെത്തിയതോടെ ഇറാനിലേക്ക് നുഴഞ്ഞുകയറിയാണ് യുഎസ് സൈന്യം ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയത്. അതിശക്തമായ ഏറ്റുമുട്ടലുകൾക്ക് ഒടുവിലാണ് ഉദ്യോഗസ്ഥനെ രക്ഷിച്ചത്.
ശത്രു സൈന്യത്തിൽ നിന്ന് രക്ഷപ്പെടാൻ മലനിരകളിൽ ഒളിച്ചിരിക്കുകയായിരുന്നു പൈലറ്റ്. ലൊക്കേഷൻ കണ്ടെത്തിയതോടെ പ്രദേശത്തേക്ക് നുഴഞ്ഞു കയറിയ സൈനികർ പൈലറ്റിനെ വീണ്ടെടുത്ത് സുരക്ഷിതമായി ഇറാന് പുറത്തെത്തിച്ചു. രാത്രി ആരംഭിച്ച ദൗത്യം പിറ്റേന്ന് പകലാണ് അവസാനിച്ചത്. ഇറാൻ സൈന്യം ഉദ്യോഗസ്ഥനെ പിടികൂടാതിരിക്കാൻ പ്രദേശത്തിനു ചുറ്റമുള്ള ഇറാനിയൻ വാഹനവ്യൂഹങ്ങൾക്ക് നേരെ യുഎസ് വിമാനങ്ങൾ ബോംബുകൾ വർഷിച്ചു.
കൂടാതെ ഇറാനെ തെറ്റിദ്ധരിപ്പിക്കാനുള്ള സിഐഎയുടെ തന്ത്രവും ഫലവത്തായി. പൈലറ്റിനെ കണ്ടെത്തുന്നതിനു മുൻപ് തന്നെ പൈലറ്റിനെ കരമാർഗം പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി വാർത്തകൾ പ്രചരിപ്പിച്ചു. ഈ സമയം മലനിരകളിൽ ഒളിച്ചിരിക്കുകയായിരുന്നു പൈലറ്റ്. സിഐഎ കൃത്യമായി ലൊക്കേഷൻ കണ്ടെത്തി നൽകിയതോടെ രക്ഷാപ്രവർത്തനം സുഗമമായി. അൽ ജസീറയുടെ റിപ്പോർട്ട് പ്രകാരം സ്പെഷ്യൽ ഓപ്പറേഷൻ വിഭാഗത്തിലെ നൂറുകണക്കിന് സൈനികരാണ് ഈ ദൗത്യത്തിൽ പങ്കെടുത്തത്.
അമേരിക്കയ്ക്ക് നാണക്കേടായി ഒറ്റദിവസത്തില്‍ ഇറാൻ വെടിവച്ചിട്ടത് എഫ്–15 ഇ ഉൾപ്പെടെ 2 വിമാനങ്ങളാണ്. അതിൽനിന്ന് കരകയറാൻ സർവശക്തിയും ഉപയോഗിച്ചാണ് അമേരിക്ക ഇറാന്റെ മണ്ണിൽ തിരച്ചിൽ നടത്തിയത്. പൈലറ്റിനെ ഇറാൻ പിടികൂടിയിരുന്നെങ്കിൽ അമേരിക്ക പ്രതിരോധത്തിലാകുമായിരുന്നു.