
ന്യൂയോർക്ക്: യുഎസിൽ പൊലീസ് വാഹനമിടിച്ചു കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിനിയുടെ ജീവൻ വിലയില്ലാത്തതെന്ന് അമെരിക്കൻ പൊലീസ് ഉദ്യോഗസ്ഥന്‍റെ പരിഹാസം. ഒരു ചെക്ക് എഴുന്നതിൽ തീരുമെന്നും അധിക്ഷേപം. സിയാറ്റിലിൽ റോഡ് മുറിച്ചുകടക്കുമ്പോൾ പൊലീസ് വാഹനമിടിച്ചു മരിച്ച ആന്ധ്ര പ്രദേശ് സ്വദേശി ജാഹ്നവി കണ്ഡുലയുടെ മരണത്തെയാണ് യുഎസ് പൊലീസ് ഉദ്യോഗസ്ഥൻ പരിഷ്കൃത ലോകത്തിനു ഞെട്ടലുണ്ടാക്കുന്ന വിധത്തിൽ പരിഹാസച്ചിരിയോടെ അധിക്ഷേപിച്ചത്.
ഉദ്യോഗസ്ഥന്‍റെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിലെ ദൃശ്യങ്ങളും സംഭാഷണവും പുറത്തുവന്നതോടെ യുഎസ് പൊലീസ് സേന തന്നെ പ്രതിരോധത്തിലായി. സംഭവത്തിൽ അന്വേഷണം തുടങ്ങി.
കഴിഞ്ഞ ജനുവരിയിലാണു സിയാറ്റിലിലെ പൊലീസ് ഉദ്യോഗസ്ഥൻ കെവിൻ ഡവെയുടെ ഔദ്യോഗിക വാഹനമിടിച്ച് ജാഹ്നവി കൊല്ലപ്പെട്ടത്. സിയാറ്റിൽ പൊലീസ് ഓഫിസേഴ്സ് ഗിൽഡ് വൈസ് പ്രസിഡന്‍റും ഉദ്യോഗസ്ഥനുമായ ഡാനിയൽ ഓഡിറേർ, ഗിൽഡ് പ്രസിഡന്‍റ് മൈക്ക് സോളനോടു വിവരങ്ങൾ പങ്കുവയ്ക്കുന്നതിനിടെയായിരുന്നു ജാഹ്നവിയുടെ ജീവന് വിലയില്ലെന്ന പരാമർശം. ""അവൾ മരിച്ചു. സാധാരണക്കാരിയാണ്. ഒരു ചെക്ക് എഴുതുക- 11,000 ഡോളറിന്‍റെ... ഏകദേശം 26 വയസ്. വലിയ വിലയില്ല''- ഓഡിറേർ തമാശമട്ടിൽ പറയുകയും ചിരിക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
മണിക്കൂറിൽ 79 കിലോമീറ്റർ വേഗത്തിലെത്തിയ വാഹനമാണു ജാഹ്നവിയെ ഇടിച്ചുവീഴ്ത്തിയത്. എന്നാൽ, ഇതു മറച്ചുവയ്ക്കാനും ഓഡിറേർ ശ്രമിക്കുന്നുണ്ട്. 50 കിലോമീറ്ററായിരുന്നു പൊലീസ് വാഹനത്തിനു വേഗമെന്നും അത് അനുവദനീയമെന്നും പറയുന്ന ഉദ്യോഗസ്ഥൻ ജാഹ്നവി 40 അടി ദൂരേക്കു പോലും തെറിച്ചു വീണില്ലെന്നു വാദിക്കുന്നു. എന്നാലും മരിച്ചെന്നു പറയുമ്പോഴും നിർത്താതെ ചിരിക്കുന്നുണ്ട്. മറുവശത്തു നിന്നുള്ള പ്രതികരണം ലഭ്യമല്ല. സോളനുമായി താൻ സംസാരിച്ചതായി ഓഡിറേർ സമ്മതിച്ചു. എന്നാൽ, അത് ഔദ്യോഗികമായ സംസാരമായിരുന്നെന്നും ഇയാൾ പറയുന്നു.