

''മരിച്ച ഭീകരർക്ക് ഉൾപ്പെടെ എല്ലാവർക്കും ഹാപ്പി ക്രിസ്മസ്'': നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ ആക്രമണം നടത്തി യുഎസ്
വാഷിങ്ടൺ: നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരരെ ലക്ഷ്യമിട്ട് യുഎസ് ആക്രമണം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെയാണ് ആക്രമണം വിവരം പങ്കുവച്ചത്. വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളിലാണ് യുഎസ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ ഒട്ടേറെ ഭീകരർ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ
‘മരിച്ച ഭീകരർക്ക് ഉൾപ്പെടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ’ എന്നാണ് ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ച കുറിപ്പിൽ ട്രംപ് എഴുതിയത്. മേഖലയിലെ ക്രിസ്ത്യൻ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഭീകരർ നടത്തുന്ന ക്രൂരമായ കൊലപാതകങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. തന്‍റെ നിർദ്ദേശപ്രകാരം യുഎസ് സൈന്യം നിരവധി ആക്രമണങ്ങൾ നടത്തിയതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഈ ഓപ്പറേഷനെ പെർഫെക്റ്റ് സ്‌ട്രൈക്കുകളെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്
അതേസമയം നൈജീരിയൻ ഭരണകൂടം അറിഞ്ഞുകൊണ്ടാണ് യുഎസ് ആക്രമണമെന്നും റിപ്പോർട്ടുകളുണ്ട്.ഭീകര സംഘടനകൾ മതഭേദമന്യേ എല്ലാവരേയും ലക്ഷ്യമിടുന്നതായി നൈജീരിയൻ ഭരണകൂടം പറഞ്ഞു. ഭീകരർക്കെതിരെ അമേരിക്കയുമായി ചേർന്നു പ്രവർത്തിക്കാൻ നൈജീരിയ സമ്മതിച്ചതായും രാജ്യാന്തര വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായിട്ടാണ് നൈജീരിയയിൽ യുഎസ് സൈന്യം ആക്രമണം നടത്തിയത്. അടുത്തിടെ സിറിയയിലും ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു.