
ഡോണൾഡ് ട്രംപ്
file image
വാഷിങ്ടൺ: ഇന്ത്യയിൽനിന്ന് അമെരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100 ശതമാനം വരെ തീരുവ പ്രഖ്യാപിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഒക്‌ടോബർ ഒന്നു മുതലാണ് തീരുവ വർധന പ്രാബല്യത്തിൽ വരിക. സമൂഹമാധ്യമത്തിലൂടെയാണ് ട്രംപിന്‍റെ പ്രഖ്യാപനം.
ട്രംപിന്‍റെ ഈ പ്രഖ്യാപനം ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് സാമ്പത്തികമായി തിരിച്ചടിയാകും. എന്നാൽ, ജീവൻരക്ഷാ മരുന്നുകളും വാക്സിനുകളും അടക്കം യുഎസിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള മരുന്നുകൾ പലതും ഇന്ത്യയിൽ നിർമിക്കുന്നതാണ്. ഇവയ്ക്കെല്ലാം വില ഇരട്ടിയോളമാകുന്ന പ്രഖ്യാപനമാണ് ട്രംപിന്‍റെ തീരുവ വർധന. അതുകൊണ്ടുതന്നെ ഈ തീരുമാനം ദീർഘകാലാടിസ്ഥാനത്തിൽ യുഎസിനു തന്നെ തിരിച്ചടിയാകാൻ സാധ്യത ഏറെയാണ്.
2025 ഒക്റ്റോബർ ഒന്നു മുതൽ ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റന്‍റ് നേടിയ എല്ലാ മരുന്നുകൾക്കും യുഎസ് 100 ശതമാനം തീരുവ ചുമത്തും- ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഏതെങ്കിലും കമ്പനി ഇതിനകം യുഎസിൽ പ്ലാന്‍റ് നിർമിച്ച് ഇവിടെ തന്നെ മരുന്ന് ഉത്പാദിപ്പിക്കാനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെങ്കിൽ അവർക്ക് ഈ തീരുവ ബാധകമായിരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കുന്നു.
മരുന്നുകള്‍ക്ക് തീരുവ പ്രഖ്യാപിച്ചതിന് പുറമേ കിച്ചന്‍ കാബിനറ്റുകള്‍, ബാത്ത്‌റൂം വാനിറ്റികൾ എന്നിവയ്ക്ക് 50 ശതമാനവും അപ്‌ഹോള്‍സ്റ്ററി ഫര്‍ണിച്ചറുകള്‍ക്ക് 30 ശതമാനവും ഹെവി ട്രക്കുകള്‍ക്ക് 25 ശതമാനവും തീരുവ ചുമത്തിയിട്ടുണ്ട്.