

ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ളവർക്ക് യാത്രാ വിലക്കുമായി യുഎസ്
Freepik
വാഷിങ്ടൺ ഡിസി: 41 രാജ്യങ്ങളിൽനിന്നുള്ള പൗരൻമാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ യുഎസ് തയാറെടുക്കുന്നു. ഇതിൽ ബഹുഭൂരിപക്ഷവും ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളാണ്.
ഇത്രയും രാജ്യങ്ങളെ മൂന്ന് വിഭാഗമായി തിരിച്ചിട്ടുണ്ട്. ഇതിൽ ആദ്യ വിഭാഗത്തിൽപ്പെട്ട രാജ്യങ്ങളിൽനിന്നുള്ളവർക്ക് സമ്പൂർണ വിലക്കാണ് വരുന്നത്. രണ്ടാമത്തെ വിഭാഗത്തിലുള്ള രാജ്യക്കാർക്ക് ഭാഗിക വിലക്ക്. മൂന്നാം വിഭാഗത്തിലുള്ള രാജ്യങ്ങൾക്ക് കുടിയേറ്റ നിയമത്തിലെ പിഴവുകൾ പരിഹരിക്കാൻ സമയം നൽകും.
അഫ്ഗാനിസ്ഥാൻ, ഇറാൻ, സിറിയ, ഉത്തര കൊറിയ, യെമൻ എന്നീ ഏഷ്യൻ രാജ്യങ്ങളും; ലിബിയ, സൊമാലിയ, വടക്കൻ സുഡാൻ; യുഎസിലേക്ക് സമുദ്രമാർഗം എത്തിച്ചേരാവുന്ന ക്യൂബ, വെനിസ്വേല എന്നീ രാജ്യങ്ങളുമാണ് ആദ്യ പട്ടികയിൽ. ഈ രാജ്യങ്ങളിലെ പൗരൻമാർക്ക് ഒരു തരത്തിലുള്ള യുഎസ് വിസയും അനുവദിക്കേണ്ടെന്നാണ് തീരുമാനം.
രണ്ടാമത്തെ വിഭാഗത്തിലുള്ളവർക്ക് ടൂറിസ്റ്റ് വിസയും സ്റ്റുഡന്‍റ് വിസയും കുടിയേറ്റ വിസയും അനുവദിക്കുമെങ്കിലും കടുത്ത നിയന്ത്രണങ്ങളുണ്ടാകും. മ്യാൻമർ, ലാവോസ് എന്നീ ഏഷ്യൻ രാജ്യങ്ങളും എറിത്രിയ, ഹെയ്തി, തെക്കൻ സുഡാൻ എന്നീ ആഫ്രിക്കൻ രാജ്യങ്ങളുമാണ് ഈ പട്ടികയിലുള്ളത്.
പാക്കിസ്ഥാനും ഭൂട്ടാനും അടക്കം 26 രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് മൂന്നാമത്തെ പട്ടിക. ഇതിൽ ഉൾപ്പെട്ട രാജ്യങ്ങൾ 60 ദിവസത്തിനുള്ളിൽ കുടിയേറ്റ നിയമത്തിലെ പോരായ്മകൾ പരിഹരിച്ചില്ലെങ്കിൽ അവിടങ്ങളിൽനിന്നുള്ളവർക്കും നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് അന്ത്യശാസനം.