വാഷിങ്ടൻ: നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിച്ചുരുക്കാൻ ക്യാനഡയെ നിർബന്ധിക്കരുതെന്ന് ഇന്ത്യയോട് യുഎസും ബ്രിട്ടനും ആവശ്യപ്പെട്ടു. പ്രശ്നങ്ങൾ പരിഹരിക്കാൻ നയതന്ത്ര പ്രതിനിധികൾ രാജ്യത്തുള്ളത് നല്ലതാണ്. നയതന്ത്ര ബന്ധം സംബന്ധിച്ച് 1961 ലെ വിയന്ന കൺവെൻഷൻ നിബന്ധനകൾ പാലിക്കണമെന്നും യുഎസ് വിദേശകാര്യ വകുപ്പ് വക്താവ് മാത്യൂ മില്ലർ പറഞ്ഞു.
ഇന്ത്യയിൽ നിന്നും കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് തിരികെ പോകേണ്ട തരത്തിൽ ഇന്ത്യൻ സർക്കാർ സ്വീകരിച്ച നടപടികൾ അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടിഷ് വിദേശകാര്യ ഓഫീസും അറിയിച്ചു. ഇന്ത്യയുടെ നടപടി വിയന്ന കൺവെഷന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ആവശ്യപ്രകാരം 41 നയതന്ത്ര ഉദ്യോഗസ്ഥരെ ക്യാനഡ തിരിച്ചുവിളിച്ചതിനു പിന്നാലെയാണ് കാനഡയ്ക്ക് പിന്തുണയുമായി ബ്രിട്ടണും അമെരിക്കയും രംഗത്തെത്തിയത്. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ ക്യാനഡയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.