

ട്രംപിന്‍റെ നിർദേശം അനുസരിച്ച് യുക്രൈൻ
ന്യൂയോര്‍ക്ക്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സുപ്രധാന തീരുമാനവുമായി യുക്രൈൻ. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് മുന്നോട്ടുവെച്ച സമാധാന കരാര്‍ യുക്രൈൻ അംഗീകരിച്ചു. യുഎസ് മുന്നോട്ടുവെച്ച 28 കാര്യങ്ങൾ അടങ്ങിയ സമാധാന പദ്ധതിയിലാണ് ധാരണയായിട്ടുള്ളത്.
കഴിഞ്ഞയാഴ്ച ജെനീവയിൽ നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് അമേരിക്കയുടെയും യുക്രൈനിന്‍റെയും ഉദ്യോഗസ്ഥര്‍ സമാധാന കരാരിന് അന്തിമരൂപം നൽകിയത്.
രണ്ടു രാജ്യങ്ങളിൽ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ് അന്തിമ സമാധാന കരാറിന് രൂപം നൽകിയതെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഒമ്പതുമാസത്തിനിടെ എട്ട് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം സമാധാന പദ്ധതി അംഗീകരിക്കാൻ ധാരണയായെന്ന് യുക്രൈൻ പ്രസിഡന്‍റ് സെലന്‍സ്കി പ്രതികരിച്ചു. ദിവസങ്ങൾക്കകം അമേരിക്കയിലെത്തി ട്രംപിനെ നേരിട്ട് കാണുമെന്നും സെലൻസ്കി അറിയിച്ചു.
യുക്രൈൻ സമാധാന പദ്ധതി അംഗീകരിച്ചതോടെ മൂന്നു വർഷം പിന്നിട്ട റഷ്യ യുക്രൈൻ യുദ്ധം അവസാനിക്കാനുള്ള വഴിയാണ് തെളിയുന്നത്. റഷ്യ കൂടി അനുകൂല നിലപാട് സ്വീകരിച്ചാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നതിലേക്ക് നയിക്കും.
ഇതിനായി വരുംദിവസങ്ങളിൽ ഇരുരാജ്യങ്ങളുമായി നടത്തുന്ന ചര്‍ച്ചകള്‍ നിര്‍ണായകമാണ്. സമാധാന കരാര്‍ യുക്രൈൻ അംഗീകരിച്ചതോടെ റഷ്യയുമായി ചര്‍ച്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. തന്‍റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്കോയിലെത്തി പ്രസിഡന്‍റ് പുടിനുമായി സംസാരിക്കും.