വാഷ്ങ്ടൺ ഡിസി: കൗമാരക്കാരിയെപ്പോലെ അഭിനയിച്ച് നിരവധി കൗമാരക്കാരെ ലൈംഗികമായി ദുരുപയോഗം ചെയ്ത യുവതി അറസ്റ്റിൽ. യുഎസിലെ ഫ്ലോറിഡയിലാണ് സംഭവം. 23 കാരിയായ അലീസ ആൻ സിൻജറാണ് അറസ്റ്റിലായത്. ടാംപയിലെ താമസക്കാരിയായ അലീസയ്ക്കെതിരേ നാലിൽ അധികം കൗമാരക്കാരായ ആൺകുട്ടികളാണ് പരാതി നൽകിയിരിക്കുന്നത്. 12 മുതൽ 15 വരെ വയസുള്ള ആൺകുട്ടികളാണ് അലീസയുടെ ഇരകളായി മാറിയത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നിരവധി തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അലീസയെ കഴിഞ്ഞ നവംബറിൽ ടാംബ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്യാർഥികൾക്ക് അശ്ലീല വിഡിയോകൾ അയച്ചുവെന്നും പരാതിയുണ്ടായിരുന്നു. 7,500 ഡോളർ പിഴ അടച്ചതിനെത്തുടർന്നാണ് അലീസ ആ കേസിൽ ജയിൽ വിമുക്തയായത്.
അതിനു പിന്നാലെയാണ് വീണ്ടും നിരവധി കൗമാരക്കാർ അലീസയ്ക്കെതിരേ രംഗത്തെത്തിയത്. ഇതോടെയാണ് പൊലീസ് ഇവരെ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്നാപ് ചാറ്റിലൂടെയാണ് അലീസ ആൺകുട്ടികളെ കെണിയിൽ പെടുത്തിയിരുന്നത്. വീട്ടിൽ ഇരുന്ന് പഠിക്കുന്ന 14കാരിയായ പെൺകുട്ടിയെന്നാണ് സ്നാപ് ചാറ്റിൽ പരിചയപ്പെടുന്നവരോട് അലീസ പറഞ്ഞിരുന്നത്. പിന്നീട് ഇവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു പതിവ്.
അലീസയുടെ ലൈംഗികാതിക്രമത്തിന് ഇരയായ മറ്റു കുട്ടികളുണ്ടെങ്കിൽ ധൈര്യമായി മുന്നോട്ടു വരണമെന്നും ടാംപ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 11 കേസുകളിലാണ് അലീസ വിചാരണ നേരിടുന്നത്. കോടതി തിങ്കളാഴ്ച കേസ് പരിഗണിക്കും.