
റാസൽഖൈമ: തൊഴിലുടമയായ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തുകയും വീടിന് തീയിട്ട് കുഞ്ഞിനെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വീട്ടുജോലിക്കാരിക്ക് 14 വർഷത്തിനു ശേഷം ഇരയുടെ കുടുംബം മാപ്പ് നൽകി. ഇതോടെ കോടതി ഇവരുടെ ശിക്ഷ 15 വർഷമായി ഇളവ് ചെയ്തു. വീട്ടുജോലിക്കാരി 14 വർഷമായി ജയിലിലാണ്.
ദിയാധനമായി ഏഴ് ലക്ഷം ദിർഹം സ്വീകരിച്ചാണ് കൊല്ലപ്പെട്ടവരുടെ കുടുംബം ജോലിക്കാരിക്ക് മാപ്പ് നൽകിയത്. 2010-ലാണ് വേലക്കാരി ആഫ്രിക്കയിൽ നിന്ന് റാസൽ ഖൈമയിലെ കുടുംബത്തിൽ ജോലിക്കായി എത്തിയത്. ജോലിയിൽ പ്രവേശിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് സംഭവം ഉണ്ടായത്. ഒരു ദിവസം അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെ വീട്ടമ്മ ജോലിക്കാരിയുടെ തോളിൽ കുത്തി. തുടർന്ന് ജോലിക്കാരി വീട്ടമ്മയെ 17 തവണ കുത്തുകയും അവർ മരിക്കുകയും ചെയ്തു. ഇതിന് ശേഷം പണവും ആഭരണങ്ങളും അടങ്ങിയ ബാഗ് മോഷ്ടിച്ചു.
തന്‍റെ കുറ്റകൃത്യം മറച്ചുവെക്കാൻ, കുട്ടി ഉറങ്ങിക്കിടന്ന അപ്പാർട്ട്മെന്‍റിന് ജോലിക്കാരി തീയിടുകയും തീപിടിത്തത്തിൽ ഒരു വയസുള്ള കുട്ടി മരിക്കുകയും ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥർ മറ്റൊരു എമിറേറ്റിലെ സുഹൃത്തിന്‍റെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ആസൂത്രിത കൊലപാതകം, തീവെപ്പ് എന്നീ കുറ്റങ്ങൾ ചുമത്തി വേലക്കാരിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. കോടതി അവരെ വധശിക്ഷയ്ക്ക് വിധിച്ചു.
ജയിൽ വാസ കാലയളവിൽ ജോലിക്കാരി ഇസ്ലാം വിശ്വാസം സ്വീകരിക്കുകയും തയ്യൽ ജോലിയിൽ പ്രാവീണ്യം നേടുകയും എല്ലാവരോടും നല്ല രീതിയിൽ പെരുമാറുകയും ചെയ്തിരുന്നു. ഒടുവിൽ, ഒരു അഭിഭാഷകന്‍റെ സഹായത്തോടെ നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് ഇരയുടെ കുടുംബം മാപ്പ് നൽകിയത്.