
വാഷിംഗ്‌ടൺ ഡിസി: ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി പുതിയ ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്‍റെ ഭാഗമാകില്ല. ഡിപ്പാർട്മെന്‍റ് ഓഫ് ഗവണ്മെന്‍റ് എഫിഷ്യൻസി (ഡോജ്) ചുമതല ഇലോൺ മസ്കിന് മാത്രമായിരിക്കുമെന്നാണ് വിവരം. വിവേക് രാമസ്വാമി ഒഹായോ സംസ്ഥാന ഗവർണർ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്നതിനാലാണ് പിന്മാറ്റമെന്നാണ് വിശദീകരണം.
തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഇലോണ്‍ മസ്കിനൊപ്പം 'ഡോജ്' ഉപദേശക സമിതിയുടെ തലവൻമാരിലൊരാളായി വിവേക് രാമസ്വാമിയെയും ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ട്രംപിന്‍റെ സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുശേഷം വിവേക് സ്വാമി ഡോജിന്‍റെ ഭാഗമാകില്ലെന്ന് വൈറ്റ് ഹൗസ് അറിയിക്കുകയായിരുന്നു. അതേസമയം, റിപ്പബ്ലിക്കൻ പാര്‍ട്ടി അംഗമായ ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയുടെ ഡോജിലെ പ്രവര്‍ത്തന ശൈലിയിൽ ഇലോണ്‍ മസ്ക് സംതൃപ്തനായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ, അമേരിക്ക പാരിസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്ന് പിന്മാറുമെന്നും തീരുമാനം ഐക്യരാഷ്ട്രസഭയെ അറിയിക്കുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു. ട്രംപ് സ്ഥാനമേറ്റതിനു പിന്നാലെ മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമെരിക്കയിലേക്കുള്ള കുടിയേറ്റത്തെ പൂർണമായും ഒഴിവാക്കും. പനാമ കനാൽ തിരിച്ചുപിടിക്കും. ഇവിടെയുള്ള ചൈനയുടെ നിയന്ത്രണം നിർത്തലാക്കും. ട്രാൻസ് ജെന്‍ററുകൾക്ക് രാജ്യത്ത് സ്ഥാനമുണ്ടാകിലെന്നും ട്രംപ് വ്യക്തമാക്കി.