കീവ്: ഒന്നര വർഷത്തോളമായി റഷ്യയുമായി യുദ്ധം തുടരുന്നതിനിടെ യുക്രെയ്ൻ പ്രതിരോധമന്ത്രിയെ നീക്കി പ്രസിഡന്‍റ് വോലോദിമിർ സെലൻസ്കി. യുദ്ധത്തിൽ പുതിയ നീക്കങ്ങൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സെലൻസ്കിയുടെ നടപടി.
''ഇക്കാര്യം പാർലമെന്‍റിൽ ആവശ്യപ്പെടും, 550 ദിവസമായി ഒലക്സി റസ്നികോവ് യുദ്ധമുഖത്തുണ്ട്. അദ്ദേഹത്തെ മാറ്റി റസ്റ്റം ഉമറോവ് പുതിയ പ്രതിരോധ മന്ത്രിയാക്കും'' സെലൻസ്കി പറഞ്ഞു. ഉമറോവിനെ പ്രതിരോധ മന്ത്രിയാക്കുന്നതിന് പാർലമെന്‍റ് പൂർണ പിന്തുണ പ്രഖ്യാപിക്കുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും സെലൻസ്കി പറഞ്ഞു. നിലവിലെ പ്രതിരോധ മന്ത്രിയായ ഒലെക്സി റസ്നികോവിനു പകരം ഈ ആഴ്ച തന്നെ ക്രിമിയൻ പ്രതിനിധിയായ റസ്റ്റം ഉമെറോവ് അധികാരമേറ്റെടുക്കും. 41കാരനായ ഉമെറോവ് യുക്രൈനിയൻ നയതന്ത്ര വിഭാഗത്തിന്‍റെ ഭാഗമായിരുന്നു.
യുക്രൈൻ സർക്കാർ പുതിയ സമീപനങ്ങളും സൈന്യവും ജനങ്ങളും തമ്മിലുള്ള ആശയവിനിമയിൽ പുതിയ തലവും ആവശ്യപ്പെടുന്നുണ്ടെന്നും സെലെൻസ്കി പറഞ്ഞു. മിലിറ്ററി ജാക്കറ്റുകളുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി വിവാദത്തിനു പുറകേയാണ് റസ്നികോവിനെ പ്രതിരോധ മന്ത്രി സ്ഥാനത്തു നിന്നു നീക്കം ചെയ്യുന്നത്. സാധാരണ വിലയേക്കാൾ മൂന്നിരട്ടി തുക നൽകിയാണ് ജാക്കറ്റുകൾ വാങ്ങിയതെന്നും മഞ്ഞുകാല ജാക്കറ്റുകൾക്ക് പകരം വേനൽക്കാല ജാക്കറ്റുകളാണ് പ്രതിരോധ മന്ത്രാലയം വാങ്ങിയതെന്നും യുക്രൈനിലെ മാധ്യമങ്ങൾ ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്തിരുന്നു. ആരോപണങ്ങളെ റസ്നികോവ് തള്ളിയിരുന്നു.