

മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം
file photo
മെക്സിക്കോ സിറ്റി: താരിഫ് യുദ്ധത്തിൽ അമെരിക്കയെ അനുകരിച്ച് മെക്സിക്കോയും.ഏഷ്യൻ രാജ്യങ്ങൾക്കെതിരെയാണ് മെക്സിക്കോയുടെ താരിഫ് യുദ്ധം. ഈ പ്രഖ്യാപനം ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെയാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. 50 ശതമാനം താരിഫ് ഈടാക്കുന്നത് സംബന്ധിച്ച് മെക്സിക്കൻ സെനറ്റ് അംഗീകാരം നൽകി. ഈ പുതിയ താരിഫുകൾ 2026ൽ പ്രാബല്യത്തിൽ വരും.
മെക്സിക്കോയുമായി വ്യാപാര കരാർ ഇല്ലാത്ത രാജ്യങ്ങൾക്ക് ഇത് വലിയ തിരിച്ചടി ഉണ്ടാക്കും. ഈ തീരുമാനം ദക്ഷിണ കൊറിയ, തായ് ലൻഡ്, ഇന്തോനേഷ്യ തുടങ്ങി രാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കും. ഈ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഓട്ടോ മൊബൈൽ പാർട്സുകൾ, തുണിത്തരങ്ങൾ, സ്റ്റീൽ എന്നിവയ്ക്ക് 50 ശതമാനം വരെ താരിഫ് ആണ് മെക്സിക്കോ ചുമത്തുക.
യുഎസ് മാതൃക അനുകരിച്ച് തങ്ങളുടെ പ്രാദേശിക വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനായിട്ടാണ് മെക്സിക്കോ താരിഫ് വർധന സ്വീകരിച്ചത്. എന്നാൽ ഈ താരിഫ് വർധനവിനെ വ്യവസായ ഗ്രൂപ്പുകൾ ശക്തമായി എതിർത്തു. മെക്സിക്കോ തങ്ങളുടെ ധനക്കമ്മി പരിഹരിക്കാൻ ശ്രമിക്കുമ്പോൽ അടുത്ത വർഷം അമെരിക്കയെ പ്രീണിപ്പിക്കാനും 3.76 ബില്യൺ ഡോളർ (3,39,48,47,60,000.00 ഇന്ത്യൻ രൂപ) അധിക വരുമാനം നേടാനുമാണ് മെക്സിക്കോ താരിഫ് വർധന നടപ്പിലാക്കിയതെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടു.