
ഒട്ടാവ: ഖലിസ്ഥാൻ വിഘടനവാദി നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന ആരോപണത്തിൽ തെളിവ് ആവശ്യപ്പെട്ട് വീണ്ടും ഇന്ത്യ. സംഭവത്തിൽ ക്യാനഡ നടത്തിയ അന്വേഷണം കുറ്റമറ്റതല്ലെന്ന് ഉന്നതതല ഉദ്യോഗസ്ഥൻ ഇന്ത്യയ്ക്കെതിരേ നടത്തിയ ആരോപണങ്ങളിൽ നിന്ന് വ്യക്തമാണെന്നും ആരോപണങ്ങൾക്ക് കാരണമായ തെളിവുകൾ ഇതു വരെ ഇന്ത്യക്കു ലഭിച്ചിട്ടില്ലെന്നും ക്യാനഡയിലെ ഇന്ത്യൻ ഹൈ കമ്മിഷണർ സഞ്ജയ് കുമാർ വർമ പറഞ്ഞു.
നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്യാനഡ നടത്തുന്ന ആരോപണത്തിനെ പിന്താങ്ങുന്ന തെളിവുകളൊന്നും നമുക്ക് കിട്ടിയിട്ടില്ല. എവിടെയാണ് തെളിവുകൾ. എന്താണ് അന്വേഷണത്തിന് ഒടുവിൽ കണ്ടെത്തിയത്? ഈ സാഹചര്യത്തിൽ അന്വേഷണത്തിൽ കളങ്കമുണ്ടെന്നാണ് തനിക്കു പറയാനുള്ളതെന്നും വർമ പറയുന്നു. ഇന്ത്യയ്ക്കെതിരേ ആരോപണങ്ങൾ ഉന്നയിക്കാൻ മാർഗനിർദേശം ലഭിച്ചതായാണ് മനസിലാക്കാൻ കഴിയുന്നതെന്നും ആരുടെയും പേര് എടുത്തു പറയാതെ വർമ ആരോപിച്ചു.
നിജ്ജാറിന്‍റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജന്‍റുകളാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനു പിന്നാലെ ഇന്ത്യയും ക്യാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഉലച്ചിലുണ്ടായിരുന്നു.