
വേർപിരിഞ്ഞ് താമസിക്കുകയായിരുന്ന ഭാര്യയുടെ സ്നേഹം തിരിച്ചുപിടിക്കാൻ മന്ത്രവാദികൾക്ക് 30,000 ദിർഹം നൽകിയ ഭർത്താവിന് കിട്ടിയത് എട്ടിന്‍റെ പണി
Representative image
ദുബായ്: വേർപിരിഞ്ഞ് താമസിക്കുകയായിരുന്ന ഭാര്യയുടെ സ്നേഹം തിരിച്ചുപിടിക്കാൻ മന്ത്രവാദികൾക്ക് 30,000 ദിർഹം നൽകിയ ഭർത്താവിന് കിട്ടിയത് എട്ടിന്‍റെ പണി. സ്നേഹമൊട്ട് കിട്ടിയതുമില്ല; ധനവും മാനവും പോവുകയും ചെയ്തു. മന്ത്രവാദത്തിൽ ഏർപ്പെടുകയും ഭാര്യയുടെയും കുടുംബത്തിന്‍റെയും സ്വകാര്യത ലംഘിക്കുകയും ചെയ്ത കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഭർത്താവിനെ ആറ് മാസത്തെ തടവിന് ശിക്ഷിച്ച ഒന്നാം കോടതി വിധി ഫുജൈറ അപ്പീൽ കോടതി ശരിവച്ചു.
മന്ത്രവാദിനിയുമായി വ്യക്തിപരമായ ഫോട്ടോകൾ പങ്കുവെച്ചതിലൂടെ ഭർത്താവ് തനിക്കും കുട്ടികൾക്കും എതിരെ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ഭാര്യ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കാര്യങ്ങൾ ഇപ്രകാരമാണ് :
തുടർച്ചയായ പീഡനം മൂലം ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നൽകുകയും രണ്ട് മാസം മുമ്പ് ദാമ്പത്യജീവിതം ഉപേക്ഷിച്ച് പോകുകയും ചെയ്തു. ഭാര്യയെ തിരികെ കൊണ്ടുവരാൻ പ്രണയ മന്ത്രവാദം നടത്താൻ അറിയുന്നവർ ഭർത്താവ് ഓൺലൈനിൽ അന്വേഷിക്കുകയും മറ്റൊരു അറബ് രാജ്യത്ത് താമസിക്കുന്ന ഒരു സ്ത്രീയെ കണ്ടെത്തുകയും ചെയ്തു. ഭാര്യാ സ്നേഹം തിരിച്ചുപിടിക്കാൻ മന്ത്രവാദിനി ആവശ്യപ്പെട്ട 20,000 ദിർഹം നൽകുകയും ചെയ്തു. ഇതിന്‍റെ ഭാഗമായി ഭാര്യയുടെ സ്വകാര്യ ഫോട്ടോകൾ, അവരുടെ രണ്ട് ഫോൺ നമ്പറുകൾ, തന്‍റെ ഒരു വീഡിയോ എന്നിവയും അയാൾ അവർക്ക് അയച്ചുകൊടുത്തു.
എന്നാൽ, സ്നേഹം തിരിച്ചുപിടിക്കാൻ മന്ത്രവാദിനി 25,000 ദിർഹം കൂടി ആവശ്യപ്പെട്ടു. അത് നൽകാൻ ഭർത്താവ് വിസമ്മതിച്ചു. ഭാര്യയ്ക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ചുകൊടുക്കുമെന്ന ഭീഷണി അവഗണിച്ച് അയാൾ മറ്റൊരു മന്ത്രവാദിയെ കണ്ടെത്തി അയാൾക്ക് 10,000 ദിർഹം നൽകുകയും ചെയ്തു. ആ ശ്രമവും പരാജയപ്പെട്ടു. പക്ഷേ, ഭർത്താവ് നിരാശനായില്ല. ഇത്തവണ പണം ആവശ്യപ്പെടാത്ത സ്ത്രീയെയാണ് അയാൾ കണ്ടെത്തിയത്. പക്ഷേ, ഫലം അറിയുന്നതിന് മുൻപ് പോലീസ് പിടിയിലായി.
അജ്ഞാത വ്യക്തികളുമായി വഞ്ചനയിലും മന്ത്രവാദത്തിലും ഏർപ്പെടുക, മറ്റുള്ളവരെ അപകടത്തിലാക്കുക, വാട്ട്‌സ്ആപ്പ് വഴി വ്യക്തിഗത ചിത്രങ്ങൾ അയച്ചുകൊണ്ട് സ്വകാര്യത ലംഘിക്കുക, സ്വകാര്യ വസ്തുക്കൾ നിയമവിരുദ്ധമായി കൈവശം വയ്ക്കുകയും പങ്കിടുകയും ചെയ്യുക എന്നീ നാല് കുറ്റങ്ങളാണ് പബ്ലിക് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ നാല് ചുമത്തിയത്.
ഒന്നാം കോടതി അദ്ദേഹത്തിന് ആറ് മാസത്തെ തടവ് ശിക്ഷ വിധിക്കുകയും പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാനും നശിപ്പിക്കാനും ഉത്തരവിടുകയും ചെയ്തു. വിധിക്കെതിരെ ഭർത്താവ് നൽകിയ അപ്പീൽ കോടതി നിരാകരിക്കുകയും ഒന്നാം കോടതിയുടെ ഉത്തരവ് ശരിവയ്ക്കുകയും ചെയ്തു.