ന്യൂയോർക്ക്: ഭർത്താവിനെ വിഷം കൊടുത്തു കൊന്ന അമേരിക്കൻ യുവതി ഗൂഗ്‌ളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്തത്, സമ്പന്നർക്ക് കഴിയാവുന്ന ഏറ്റവും ആഡംബര സൗകര്യങ്ങളുള്ള ജയിലുകളെക്കുറിച്ചെന്ന് കണ്ടെത്തൽ.
ഫെന്‍റാനിൽ എന്ന മയക്കുമരുന്ന് അമിതമായ അളവിൽ നൽകിയാണ് മുപ്പത്തിമൂന്നുകാരിയായ കൗറി റിച്ചിൻസ് കഴിഞ്ഞ വർഷം ഭർത്താവ് എറിക് റിച്ചിൻസിനെ കൊന്നതെന്നാണ് അന്വേഷണോദ്യോഗസ്ഥരുടെ കണ്ടെത്തൽ.
ഇൻഷുറൻസ് കമ്പനികൾ പണം തരാൻ എത്ര കാലമെടുക്കും, നുണ പരിശോധനയ്ക്കു നിർബന്ധിക്കാൻ പൊലീസിന് അധികാരമുണ്ടോ, മരണ സർട്ടിഫിക്കറ്റിൽ മരണ കാരണം തിരുത്താൻ സാധിക്കുമോ തുടങ്ങിയ വിവരങ്ങളും അവർ തെരഞ്ഞെട്ടുണ്ട്.
ഭർത്താവിനെ കൊല്ലാനുള്ള മാർഗങ്ങളും ഇന്‍റർനെറ്റിൽ തെരഞ്ഞു തന്നെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.
സമൂഹത്തിന് ഗുരുതരമായ ഭീഷണിയാണ് പ്രതി എന്നാണ് കോടതി നടത്തിയിരിക്കുന്ന പ്രാഥമിക നിരീക്ഷണം. ഇതിന്‍റെ അടിസ്ഥാനത്തിൽ അവർക്ക് ജാമ്യം നിഷേധിച്ച് ജയിലിൽ തന്നെ പാർപ്പിച്ചിരിക്കുകയാണ്. മൂന്നു കുട്ടികളാണ് ഇവർക്കുള്ളത്.