ലോകത്തെ ഏറ്റവും അഴിമതി നിറഞ്ഞ 10 രാജ്യങ്ങൾ...; ഇന്ത്യയുടെ സ്ഥാനം അറിയാം!
ന്യൂഡൽഹി: ലോകത്തെ 180 രാജ്യങ്ങളിലേയും പ്രദേശങ്ങളിലെയും അഴിമതി നിലവാരം വിലയിരുത്തുന്ന ട്രാൻസ്പരൻസി ഇന്‍റർനാഷണൽ 2024 ലെ കറപ്ഷൻ പെർസെപ്ഷൻ ഇൻഡക്സ് (CPI) പുറത്തിറക്കി. സിപിഐ ഓരോ രാജ്യത്തിനും 0 മുതൽ 100 വരെയുള്ള സ്കോർ നൽകുന്നു. 0 സ്കോർ വളരെ അഴിമതി നിറഞ്ഞതും 100 സ്കോർ ലഭിക്കുന്ന രാജ്യങ്ങൾ അഴിമതി കുറഞ്ഞവയുമാണ്.
വെറും 8 പോയിന്‍റുകൾ മാത്രം നേടി ദക്ഷിണ സുഡാനാണ് ഏറ്റവും അഴിമതി നിറഞ്ഞ രാജ്യമായി റാങ്ക് ചെയ്യപ്പെട്ടിട്ടിരിക്കുന്നത്. സൊമാലിയ, വെനിസ്വേല, സിറിയ എന്നിവയും അഴിമതിയുടെ കാര്യത്തിൽ തൊട്ടു പിന്നാലെയുണ്ട്.
മറുവശത്ത്, തുടർച്ചയായ ഏഴാം വർഷവും, സിപിഐയിൽ 90 സ്കോറുമായി ഡെൻമാർക്ക് ഏറ്റവും അഴിമതി കുറഞ്ഞ രാജ്യമെന്ന പദവി നിലനിർത്തി. ഫിൻലാൻഡ് (88), സിംഗപ്പൂർ (84) എന്നിവ തൊട്ടുപിന്നിൽ. ന്യൂസിലാൻഡ് (83), ലക്സംബർഗ് (81), നോർവേ (81), സ്വിറ്റ്‌സർലൻഡ് (81), സ്വീഡൻ (80), നെതർലാൻഡ്‌സ് (78), ഓസ്‌ട്രേലിയ (77) എന്നിവയും അഴിമതി കുറഞ്ഞ ആദ്യ 10 രാജ്യങ്ങളിൽ ഇടം നേടി.
പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 96 ആണ്, സ്കോൾ 38. മുൻ വർഷത്തെക്കാൾ മൂന്ന് സ്ഥാനങ്ങൾ ഇന്ത്യ പിന്നോട്ട് പോയിട്ടുണ്ട്. അതേസമയം, പാക്കിസ്ഥാൻ 27 പോയിന്‍റുകളുമായി 137 -ാം സ്ഥാനത്താണ്. ചൈന ഇന്ത്യയേക്കാൾ ഉയർന്ന റാങ്കിലാണ്, 42 സ്കോറുമായി 76-ാം സ്ഥാനം നേടി.
23 സ്കോറുമായി 151-ാം സ്ഥാനത്ത് ബംഗ്ലാദേശും 32 പോയിന്‍റുമായി 121-ാം സ്ഥാനത്ത് ശ്രീലങ്കയുമുണ്ട്. താലിബാൻ ഭരണത്തിൻ കീഴിലുള്ള അഫ്ഗാനിസ്ഥാൻ 17 സ്കോറുമായി 165-ാം സ്ഥാനത്താണ്.
