

അഹമ്മദാബാദ് വിമാനദുരന്തം
file photo
ലണ്ടൻ: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരണപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹത്തിൽ വൻ തോതിൽ വിഷാംശമുള്ള രാസവസ്തുക്കൾ കണ്ടെത്തി. ബ്രിട്ടനിൽ പരിശോധനയ്ക്കായി അയച്ച മൃതദേഹങ്ങളിലാണ് ഇത്തരത്തിൽ അമിതമായ അളവിൽ രാസ വസ്തുക്കൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ കേടാവാതിരിക്കാൻ ഉപയോഗിച്ച രാസവസ്തുക്കളുടെ അളവ് കൂടിയത് ലണ്ടനിലെ മോർച്ചറിയിലെ ജീവനക്കാരുടെ ശരീരത്തിൽ വൻ തോതിൽ രാസവസ്തു ബാധ ഏറ്റതായി റിപ്പോർട്ടുകൾ പുറത്തു വന്നു.
ലണ്ടനിലെത്തിച്ച മൃതദേഹങ്ങൾ കൈകാര്യം ചെയ്ത ലണ്ടൻ മോർച്ചറി ജീവനക്കാർക്കാണ് വൻ തോതിലുള്ള വിഷ രാസവസ്തു ബാധയേറ്റതായി റിപ്പോർട്ടുള്ളത്. വെസ്റ്റ് മിൻസ്റ്റർ പബ്ലിക് മോർച്ചറിയിലെ ജീവനക്കാർക്കാണ് രാസവസ്തു ബാധയേറ്റത്. കഴിഞ്ഞ ജൂൺ 12 ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന ബോയിങ് 787 എയർ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിനടുത്ത് തകർന്നു വീണ് 53 ബ്രിട്ടീഷ് പൗരന്മാരടക്കം 242 പേരാണ് കൊല്ലപ്പെട്ടത്. ഇതിലുള്ള ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹത്തിലെ വിഷാംശങ്ങളുടെ റിപ്പോർട്ട് ആണ് പുറത്തു വന്നത്.
മൃതദേഹങ്ങൾ കേടു വരാതിരിക്കാൻ വൻ തോതിൽ ഫോർമാലിൻ ഉൾപ്പടെയുള്ള രാസവസ്തുക്കൾ ഉപയോഗിച്ചിരുന്ന നിലയിൽ ആയിരുന്നു എന്ന് ഇൻക്വസ്റ്റിനു നേതൃത്വം നൽകിയ പ്രൊഫസർ ഫിയോന വിൽകോക്സിന്‍റെ റിപ്പോർട്ടിൽ പറയുന്നു.മോർച്ചറി ജീവനക്കാർക്ക് അത് ഗുരുതരമായ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും.
കാർബൺ മോണോക്സൈഡിന്‍റെയും സയനൈഡിന്‍റെയും സാന്നിധ്യമുണ്ടായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.വിദേശത്ത് നിന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമ്പോൾ ഫോർമാലിൻ ഉപയോഗിക്കാറുണ്ടെങ്കിലും ആവശ്യമായ മുൻ കരുതലുകൾ ലഭ്യമാകാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.