
ജൂതസ്ഥാപനങ്ങൾ അക്രമിക്കാൻ വൻ തോതിൽ ആയുധങ്ങളുമായെത്തിയ മൂന്നു ഹമാസ് ഭീകരരെ അറസ്റ്റ് ചെയ്ത് ജർമൻ പൊലീസ്
getty images
ജർമനിയിലെ ജൂത വേട്ടയ്ക്കായി ഒളിപ്പിച്ച വൻ ആയുധ ശേഖരവുമായി ജർമൻ, ലബനീസ് പൗരത്വങ്ങളുള്ള മൂന്നു ഹമാസ് ഭീകരരെ ജർമൻ പൊലീസ് അറസ്റ്റ് ചെയ്തു.ഇവർ ജർമനിയിലെ ഇസ്രയേലി, ജൂത സ്ഥാപനങ്ങൾക്കു നേരെ ആക്രമണം നടത്താൻ പദ്ധതിയിടുകയായിരുന്നു എന്ന് അധികൃതർ പറഞ്ഞു. ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരിക്കുന്ന രാജ്യങ്ങളാണ് ജർമനി, യൂറോപ്യൻ യൂണിയൻ, യുഎസ് തുടങ്ങിയവയുടെ സർക്കാരുകൾ.
പിടിയിലായ ജർമൻ, ലബനീസ് പൗരന്മാർ അബേദ് അൽ ജി, വെയ്ൽ എഫ്.എം, അഹമ്മദ് 1 എന്നിവരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
ജർമൻ സ്വകാര്യതാ നിയമങ്ങൾ അനുസരിച്ച് അവരുടെ അവസാന പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. അക്രമ പ്രവർത്തനങ്ങൾക്കു വേണ്ടി നിരവധി തോക്കുകളും വെടിക്കോപ്പുകളും ഈ ഭീകരർ ശേഖരിച്ചിരുന്നു. ജർമനിയിലെ ജൂത സ്ഥാപനങ്ങൾ ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങൾക്കു വേണ്ടി ഹമാസ് ശേഖരിച്ച ആയുധങ്ങളാണ് ഇവയെന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂട്ടർ ജനറലിന്‍റെ ഓഫീസ് അറിയിച്ചു. ഓപ്പറേഷൻ ഫോഴ്സിന്‍റെ ഇടപെടലിൽ ഗ്ലോക്ക് പിസ്റ്റൾ,എകെ-47 അസോൾട്ട് റൈഫിൾ ഉൾപ്പടെ പ്രവർത്തന ക്ഷമമായ നിരവധി ആയുധങ്ങൾ കണ്ടെത്തി.