
ഇന്ത്യക്കാർക്ക് തിരിച്ചടിയുമായി ട്രംപ് ഭരണകൂടം
file photo
വാഷിങ്ടൺ: എച്ച് 1ബി വിസ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താൻ ട്രംപ് ഭരണകൂടം. വിസ യോഗ്യത കർക്കശമാക്കാനും വ്യവസ്ഥകൾ നിർബന്ധമാക്കാനും വിസ അനുവദിക്കുന്ന രീതിയിൽ മാറ്റം വരുത്താനും സാധ്യതകൾ. ഡിസംബർ 2025ൽ പുതിയ വ്യവസ്ഥകൾ നിലവിൽ വരാൻ സാധ്യതയുണ്ട്.
പുതിയ നിർദേശമനുസരിച്ച്, എച്ച് 1ബി വിസ ക്വോട്ടയിൽ നിന്ന് ഒഴിവാക്കാനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കും. കൂടാതെ, മൂന്നാം കക്ഷി നിയമനങ്ങൾക്ക് കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്തുകയും നിയമങ്ങൾ മുമ്പ് ലംഘിച്ച തൊഴിലുടമകളെ കൂടുതൽ കർശനമായി നിരീക്ഷിക്കുകയും ചെയ്യും.
നിലവിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജോലികൾക്ക് പ്രതിവർഷം 85,000 വിസ ക്വാട്ടയിൽ നിന്ന് ഇളവുണ്ട്.
വിസ കാലാവധി നീട്ടാനോ തൊഴിലുടമയെ മാറ്റാനോ അപേക്ഷിക്കുന്നവർക്കും ഇളവുകൾ ലഭിക്കുന്നുണ്ട്. പുതിയ നിയമങ്ങൾ ഈ ഇളവുകളിൽ മാറ്റങ്ങൾ വരുത്തിയേക്കാം.
മുൻ ട്രംപ് ഭരണകൂടത്തിന്‍റെ കീഴിൽ യുഎസ് സിഐ എസിൽ (USCIS) നിന്നുള്ള ഒരു പോളിസി മെമ്മോ പ്രകാരം മൂന്നാം കക്ഷി സൈറ്റുകളിൽ എച്ച് വൺ ബി തൊഴിലാളികളെ നിയമിക്കുന്ന തൊഴിലുടമകൾക്ക് വിശദമായ കരാറുകളും യാത്രാ വിവരങ്ങളും സമർപ്പിക്കേണ്ടി വന്നിരുന്നു. ഇത് അംഗീകാരത്തിനുള്ള സമയം കുറയ്ക്കുകയും അപേക്ഷകൾ തള്ളിക്കളയുന്നതിനും തെളിവുകൾ ആവശ്യപ്പെടുന്നതിനും കാരണമാകുകയും ചെയ്തു.
പിന്നീട് കോടതി ഈ മെമ്മോയുടെ ചില ഭാഗങ്ങൾ റദ്ദാക്കുകയും യുഎസ് സിഐഎസ് അത് പിൻവലിക്കുകയും ചെയ്തു. കോടതിയിൽ ചോദ്യം ചെയ്യപ്പെടാതിരിക്കാൻ ഈ കർശനമായ മൂന്നാം കക്ഷി നിയമന നിയമങ്ങൾ ഔദ്യോഗികമാക്കാനാണ് ഇപ്പോൾ ട്രംപ് ഭരണകൂടം പുതിയ നിർദേശത്തിലൂടെ ഉന്നം വയ്ക്കുന്നത്.
എച്ച് വൺ ബി വിസകളുടെ പ്രധാന ഗുണഭോക്താക്കൾ ഇന്ത്യക്കാരായതിനാൽ ഈ മാറ്റങ്ങൾ അവരെ കാര്യമായി ബാധിച്ചേക്കാം. പുതിയ മാറ്റങ്ങൾ ഉയർന്ന ശമ്പളമുള്ള തൊഴിലാളികൾക്ക് എച്ച് വൺ ബി വിസയിൽ മികച്ച അവസരം നൽകിയേക്കാം. എന്നാൽ പഠിച്ചിറങ്ങിയ ബിരുദധാരികളായ യുവ തലമുറയ്ക്ക് ഇത് പ്രതികൂലമായേക്കാം.