

യുഎസ്-ഇറാൻ യുദ്ധം തകർക്കുന്നത് അമെരിക്കൻ ആയുധശേഖരത്തെ?
file photo
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം തുടരുന്നത് അമെരിക്കയുടെ ആയുധശേഖരത്തെ ഗുരുതരമായി ബാധിക്കുന്നതായി റിപ്പോർട്ടുകൾ. രണ്ടു മാസത്തോളമായി തുടരുന്ന യുദ്ധത്തിലൂടെ അമെരിക്കയുടെ നിരവധി അത്യന്താധുനിക മിസൈലുകൾ ഉൾപ്പടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചു. ഇതിലൂടെ അമെരിക്കൻ ആയുധപ്പുരകളിൽ വൻ കുറവുണ്ടായെന്നാണ് പെന്‍റഗണിന്‍റെ വിലയിരുത്തൽ.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 1,100 ജെഎഎസ്എസ്എം-ഇആർ ക്രൂയിസ് മിസൈലുകൾ ഇതിനകം അമെരിക്ക ഉപയോഗിച്ചു കഴിഞ്ഞു. നിലവിൽ യുഎസ് ശേഖരത്തിൽ 1,500 എണ്ണം മാത്രമാണ് ശേഷിക്കുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ആയിരത്തിലധികം ടോമാഹോക്ക് ക്രൂയിസ് മിസൈലുകളും വിക്ഷേപിച്ചു.
ഒരു ടോമാഹോക്ക് മിസൈലിന് ഏകദേശം 34 കേടി രൂപയാണ് ചെലവ്. 37.6 കോടി രൂപ വിലയുള്ള 1200 പാട്രിയറ്റ് ഇന്‍റർസെപ്റ്റർ മിസൈലുകളും ഉപയോഗിച്ചു. ഇത് 2025ൽ അമെരിക്ക ഉൽപാദിപ്പിച്ച ആകെ യൂണിറ്റുകളെക്കാൾ കൂടുതലാണ്.
അമെരിക്കൻ എന്‍റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കണക്കനുസരിച്ച് ഇതുവരെ ഏകദേശം 28 ബില്യൺ ഡോളർ മുതൽ 35 ബില്യൺ ഡോളർ വരെയാണ് യുദ്ധത്തിനായി വന്നിട്ടുള്ള ചെലവ്. അതായത് പ്രതിദിനം 9,424 കോടി രൂപയോളം അമെരിക്ക യുദ്ധത്തിനായി മാത്രം ചെലവഴിക്കുന്നു. യുദ്ധത്തിന്‍റെ ആദ്യ രണ്ടു ദിവസങ്ങളിൽ മാത്രം 5.6 ബില്യൺ ഡോളറിന്‍റെ ആയുധങ്ങളാണ് പ്രയോഗിച്ചത്.
38 ദിവസം നീണ്ടു നിന്ന സംഘർഷത്തിൽ 13,000ത്തിലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി പെന്‍റഗൺ വ്യക്തമാക്കി. പല ലക്ഷ്യങ്ങളും തകർക്കാൻ ഒന്നിലധികം തവണ ആക്രമണം നടത്തേണ്ടി വന്നതിനാൽ യഥാർഥ ആയുധ ഉപയോഗം ഇതിലും കൂടുതലാകാമെന്ന് വിശകലന വിദഗ്ധർ പറയുന്നു.
യുഎസ് നേവി സീൽ ടീം സിക്സ് നടത്തിയ ഒരു രക്ഷാ ദൗത്യത്തിനിടെ സാങ്കേതിക വിദ്യ ഇറാന്‍റെ കൈകളിൽ എത്താതിരിക്കാൻ രണ്ട് എംസി-130 കാർഗോ വിമാനങ്ങളും മൂന്ന് എംഎച്ച്-6 ഹെലികോപ്റ്ററുകളും അമെരിക്കയ്ക്കു തന്നെ നശിപ്പിക്കേണ്ടി വന്നു. 2,591 കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായത്.