

നാവികന്‍ കൊല്ലപ്പെട്ട സംഭവം: യുക്രെയ്ന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ
ന്യൂഡല്‍ഹി: 'എംവി ഒമോര്‍ഫി'എന്ന വാണിജ്യ കപ്പലിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യയിലെ യുക്രെയ്ന്‍ അംബാസഡര്‍ ഡോ. ഒലെക്‌സാണ്ടര്‍ പോളിഷ്ചുക്കിനെ ഇന്ത്യ വിളിച്ചുവരുത്തി ആശങ്ക അറിയിച്ചു. വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ സമുദ്രയാത്രയുടെ സുരക്ഷയെയും സഞ്ചാര സ്വാതന്ത്ര്യത്തെയും അന്താരാഷ്‌ട്ര വാണിജ്യത്തെയും ദുര്‍ബലപ്പെടുത്തുന്നുവെന്ന് മന്ത്രാലയം.
നിഷ്‌കളങ്കരും സാധാരണക്കാരുമായ നാവികരുടെ ജീവന്‍ അപകടത്തിലാക്കുന്ന നടപടികള്‍ അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിൽ ഇന്ത്യയുടെ ആശങ്ക യുക്രെയ്നിയന്‍ അധികൃതരെ അറിയിക്കണമെന്നു വിദേശകാര്യ മന്ത്രാലയം അംബാസഡറോട് ആവശ്യപ്പെട്ടു.
എംവി ഒമോര്‍ഫിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍, ഇദ്ദേഹത്തിന്‍റെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയില്ല. 25-ന് യുക്രെയ്‌നിലെ ഒഡേസ തുറമുഖത്ത് നങ്കൂരമിട്ടിരിക്കെ ആക്രമണത്തിനിരയായ 'എംവി അഗ്ന്‍ റാഗ്‌നര്‍' എന്ന ചരക്ക് കപ്പലിലെ രണ്ട് ഇന്ത്യന്‍ ജീവനക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചുവരികയാണെന്നു കീവിലെ ഇന്ത്യന്‍ എംബസി അറിയിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഇന്ത്യ നയതന്ത്രപരമായ പ്രതിഷേധം യുക്രെയ്‌നെ അറിയിച്ചത്.
എംവി അഗ്ന്‍ റാഗ്‌നറില്‍ നാല് ഇന്ത്യന്‍ പൗരന്മാര്‍ ഉണ്ടായിരുന്നതായി യുക്രെയ്‌നിലുള്ള ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതില്‍ രണ്ടുപേര്‍ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കി രണ്ടു പേരെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. കരിങ്കടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതോ അതുവഴി കടന്നുപോകുന്നതോ ആയ വാണിജ്യ കപ്പലുകളിലെ ജോലി സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഇന്ത്യന്‍ നാവികരോട് ആവശ്യപ്പെട്ടു ഇന്ത്യ പുതിയൊരു മുന്നറിയിപ്പ് പുറപ്പെടുവിച്ചു.