

പാക് തടവിലുള്ളത് 257 ഇന്ത്യക്കാർ
symbolic image
ഡൽഹി: പുതുവത്സരപ്പിറവിയിൽ ഇന്ത്യയും പാക്കിസ്ഥാനും തങ്ങളുടെ തടവുകാരുടെ പട്ടിക പരസ്പരം കൈമാറി. നിലവിൽ 257 ഇന്ത്യൻ തടവുകാർ പാക്കിസ്ഥാന്‍റെ കസ്റ്റഡിയിൽ ഉണ്ടെന്ന് ഇസ്ലാമബാദ് സ്ഥിരീകരിച്ചു. ഇതിൽ 184 പേർ മത്സ്യത്തൊഴിലാളികളും 73 പേർ സാധാരണക്കാരുമാണ്.
2008ലെ കോൺസുലാർ ആക്സസ് കരാറിന്‍റെ ഭാഗമായി വർഷത്തിൽ രണ്ടു തവണ(ജനുവരി 1, ജൂലൈ 1) ഇരു രാജ്യങ്ങളും തടവുകാരുടെ വിവരങ്ങൾ കൈമാറാറുണ്ട്. നയതന്ത്ര തലത്തിലുള്ള ഈ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിർണായകമാണ്
ഇന്ത്യയുടെ പക്കലുള്ള പാക് തടവുകാരുടെ പട്ടികയും ന്യൂഡൽഹി കൈമാറിയിട്ടുണ്ട്. ഇന്ത്യയിൽ നിലവിൽ 466 പാക്കിസ്ഥാൻ തടവുകാരാണുള്ളത്. ഇതിൽ 366 പേർ സാധാരണക്കാരും 100 പേർ മത്സ്യത്തൊഴിലാളികളും ആണ്. ശിക്ഷാകാലാവധി പൂർത്തിയായിട്ടും വിവിധ കാരണങ്ങളാൽ ജയിലിൽ തുടരുന്നവരെ വിട്ടയയ്ക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും ഇതിനൊപ്പം നടക്കുന്നുണ്ട്. തടവുകാരുടെ പൗരത്വം സ്ഥിരീകരിക്കുന്നതിനും മാനുഷിക പരിഗണന നൽകുന്നതിനും ഈ പട്ടിക കൈമാറ്റം സഹായകമാണ്.
ആണവ നിലയങ്ങളുടെ വിവരങ്ങളും പങ്കു വച്ച് ഇന്ത്യയും പാക്കിസ്ഥാനും
ഇതോടൊപ്പം തന്നെ ആണവ നിലയങ്ങളുടെ വിവരങ്ങളും ഇരു രാജ്യങ്ങളും പരസ്പരം പങ്കു വച്ചിട്ടുണ്ട്. 1988ൽ ഒപ്പിട്ട ആണവ വിരുദ്ധ കരാർ പ്രകരാം യുദ്ധം ഉണ്ടായാൽ പോലും പരസ്പരം ആണവ കേന്ദ്രങ്ങള ആക്രമിക്കില്ലെന്ന ഉറപ്പിന്‍റെ ഭാഗമാണിത്. അതിർത്തിയിൽ സംഘർഷങ്ങൾ നില നിൽക്കുമ്പോഴും ഇത്തരം ഉടമ്പടികൾ പാലിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സുതാര്യത നിലനിർത്താൻ സഹായിക്കുന്നു. ശിക്ഷ പൂർത്തിയാക്കിയ തടവുകാരെ അതി വേഗം മാതൃരാജ്യത്തേയ്ക്ക് തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഇരു രാജ്യങ്ങളുടെയും ആവശ്യം.