

ട്രംപിന്‍റെ ഗാസ സമാധാന പദ്ധതിക്ക് പച്ചക്കൊടി വീശി യുഎൻ
file photo
വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഗാസാ സമാധാന പദ്ധതിക്ക് ഐക്യരാഷ്ട്ര സഭയുടെ പച്ചക്കൊടി. യുഎൻ രക്ഷാ കൗൺസിൽ അമെരിക്കൻ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. ഇതോടെ ഗാസയിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതിനുൾപ്പടെയുള്ള അംഗീകാരമായി. അമെരിക്ക മുന്നോട്ടു വച്ച 20 ഇനങ്ങൾ ഉൾപ്പടെയുള്ള കരാറിനാണ് അംഗീകാരമായത്. വെടിനിർത്തൽ നടപ്പാക്കൽ, ഗാസാ പുനർനിർമാണം, ഗാസയിലെ ഭരണം എന്നിവയ്ക്കായുള്ള സമഗ്രമായ അന്താരാഷ്ട്ര രൂപരേഖയ്ക്കാണ് അംഗീകാരം ലഭിച്ചത്.
13 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. റഷ്യയും ചൈനയും വിട്ടു നിന്നു. കഴിഞ്ഞ മാസം ഇസ്രയേലും ഹമാസും പദ്ധതിയുടെ ആദ്യഘട്ടമായ വെടിനിർത്തലിനു സമ്മതം അറിയിച്ചിരുന്നു. തുടർന്ന് ബന്ദികളെ കൈമാറ്റം ചെയ്യുകയും ചെയ്തിരുന്നു. യുഎന്നിൽ വോട്ടെടുപ്പോടെ കരാറിന് നിയമപരമായ അംഗീകാരവും ലഭിച്ചു.അമെരിക്ക മുന്നോട്ടു വച്ച പ്രമേയം അംഗീകരിച്ചതോടെ ഗാസയുടെ പുനർനിർമാണത്തിന് നേതൃത്വം നൽകാനും ഗാസയുടെ സാമ്പത്തിക സ്ഥിരതയ്ക്ക് മാർഗനിർദേശം നൽകാനും ഇടക്കാല ബോഡിയായ ബോർഡ് ഒഫ് പീസിൽ ചേരാൻ യുഎൻ അംഗരാജ്യങ്ങളെ ക്ഷണിക്കുകയും ചെയ്യുന്നു.
എന്നാൽ യുഎൻ കൗൺസിലിന്‍റെ തീരുമാനത്തെ ഹമാസ് തള്ളിക്കളഞ്ഞു. പ്രമേയം പലസ്തീനികളുടെ അവകാശങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതിൽ പരാജയപ്പെടുന്നു എന്നും ഗാസയിൽ അന്താരാഷ്ട്ര ട്രസ്റ്റീഷിപ്പ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്നും ഹമാസ് ആരോപിച്ചു. ഗാസ മുനമ്പിനുള്ളിൽ സായുധ ഗ്രൂപ്പുകളെ നിരായുധീകരിക്കുന്നത് ഉൾപ്പടെയുള്ള ജോലികൾ അന്താരാഷ്ട്ര സേനയെ ഏൽപ്പിക്കുന്നത് നിഷ്പക്ഷത ഇല്ലാതാക്കുമെന്നും അധിനിവേശത്തിന് അനുകൂലമായി സംഘർഷത്തിലെ ഒരു കക്ഷിയായി മാറുകയും ചെയ്യുമെന്നും ഹമാസ് ആരോപിച്ചു. സുരക്ഷാ കൗൺസിലിന്‍റെ വോട്ടെടുപ്പിനെ ട്രംപ് സ്വാഗതം ചെയ്തു. ഈ വോട്ടെടുപ്പ് ആഗോള നയതന്ത്രത്തിലെ ഒരു നാഴികക്കല്ലായി മാറുമെന്നും ട്രംപ് വ്യക്തമാക്കി.