

ന്യൂജഴ്സിയിലെ ഡെയ്ടൺ സ്വദേശിയായ മലൈക ചിത്രയും സെയ്റവിൽ സ്വദേശിയായ നവം കൗളും
വാഷിങ്ടൺ: ന്യൂയോർക്കിലെ സബ് വേ സ്റ്റേഷനിൽ ഇന്ത്യൻ വംശജയായ യുവതിയും നേപ്പാളി വംശജനായ സുഹൃത്തും ട്രെയിനിടിച്ചു മരിച്ചു. ഒരാൾ പാളത്തിലേയ്ക്കു വീണതിനെ തുടർന്ന് സഹായിക്കാനായി മറ്റൊരാൾ പ്ലാറ്റ് ഫോമിൽ നിന്നു താഴേയ്ക്ക് ഇറങ്ങിയതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.
ന്യൂജഴ്സിയിലെ ഡെയ്ടൺ സ്വദേശിയായ മലൈക ചിത്രയും സെയ്റവിൽ സ്വദേശിയായ നവം കൗളുമാണ് മരിച്ചത്. ഇരുവർക്കും 24 വയസായിരുന്നു. റട്ജേഴ്സ് സര്‍വകലാശാലയില്‍ പഠിച്ചിരുന്ന ഇരുവരും മാന്‍ഹട്ടനിലെ സ്പ്രിങ് സ്ട്രീറ്റ് സബ് വേ സ്റ്റേഷനിലാണ് അപകടത്തിൽ പെട്ടു മരിച്ചത്.ഞായറാഴ്ച പുലർച്ചെയായിരുന്നു ഈ സംഭവം.
സംഭവത്തിന്‍റെ വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ട്രെയ്ൻ അടുത്തെത്തുന്നതിനിടെ യുവതി ചിരിച്ചു കൊണ്ട് യുവാവിനെ തന്‍റെ ഭാഗത്തേയ്ക്കു വലിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. എന്നാൽ അപകടത്തിന് മുമ്പ് ആരാണ് ആദ്യം പാളത്തിലേക്ക് വീണതെന്ന് വ്യക്തമായിട്ടില്ല. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ട്രെയിനിന്‍റെ മൂന്നാമത്തെയും നാലാമത്തെയും ബോഗികൾക്ക് അടിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പുലർച്ചെ മൂന്നേകാലോടെയാണ് അപകടത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. അപകട സമയത്ത് ഏകദേശം നൂറോളം യാത്രക്കാർ ട്രെയിനിൽ ഉണ്ടായിരുന്നു. ഇവരെ പിന്നീട് പ്ലാറ്റ് ഫോമിലേയ്ക്ക് ഒഴിപ്പിച്ചു. കൗൾ ആദ്യം പാളത്തിലേയ്ക്ക് വീണതാകാമെന്നും സഹായിക്കാനായി ചിത്ര താഴേയ്ക്ക് ഇറങ്ങിയതാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമെരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.