

നെതന്യാഹുവിനെതിരേ അഴിമതിക്കേസ്: വിചാരണ പുനരാരംഭിക്കുന്നത് ഞായറാഴ്ച
file photo
ഇറാൻ-ഇസ്രയേൽ യുദ്ധത്തെ തുടർന്ന് പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ ഇസ്രയേൽ പിൻവലിച്ചതിനു പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിയായ അഴിമതിക്കേസുകളുടെ വിചാരണ ഞായറാഴ്ച പുനരാരംഭിക്കും. അടിയന്തരാവസ്ഥ അവസാനിച്ചതോടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥ സാധാരണ നിലയിലായെന്നും കോടതി നടപടികൾ പതിവു പോലെ തുടരുമെന്നും കോടതി വക്താവ് അറിയിച്ചു. ആഴ്ചയിൽ ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിലാകും വിചാരണ നടക്കുകയെന്നും കോടതി പ്രസ്താവനയിൽ വ്യക്തമാക്കി. അധികാരത്തിലിരിക്കെ ക്രിമിനൽ കുറ്റത്തിനു വിചാരണ നേരിടുന്ന ആദ്യ ഇസ്രയേൽ പ്രധാനമന്ത്രിയാണ് നെതന്യാഹു. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ കൈക്കൂലി, വഞ്ചന, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തിനെതിരേ കേസെടുത്തിരിക്കുകയാണ്. എന്നാൽ നെതന്യാഹു തനിക്കെതിരേയുള്ള എല്ലാ ആരോപണങ്ങളും നിഷേധിച്ചു. 2020ൽ ആരംഭിച്ച വിചാരണ നടപടികൾ ഔദ്യോഗിക തിരക്കുകളും യുദ്ധ സാഹചര്യങ്ങളും കാരണം പലതവണ മാറ്റി വച്ചിരുന്നു. തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് നെതന്യാഹുവിനെതിരേ ചുമത്തിയിട്ടുള്ളത്. കേസിന്‍റെ ഭാവി വ്യക്തമല്ലെങ്കിലും വിചാരണ പുനരാരംഭിക്കുന്നത് ഇസ്രയേൽ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുകയാണ്.